ന്യൂഡൽഹി: വിവാദ ഐ.എ.എസ് ട്രെയിനി ഉദ്യോഗസ്ഥ പൂജ ഖേദ്കർക്കെതിരെ വീണ്ടും ആരോപണം.
മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ പൂജ ഹാജരായില്ലെന്ന് റിപ്പോർട്ട്. വിവാദങ്ങളെത്തുടർന്ന് മഹാരാഷ്ട്രയിലെ പരിശീലനം അവസാനിപ്പിച്ച് പൂജയെ മസൂറിയിലെ അക്കാദമിയിലേക്ക് തിരികെ വിളിപ്പിച്ചിരുന്നു. 23ന് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, പൂജ ഹാജരായില്ല. 16ന് മഹാരാഷ്ട്ര അഡിഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗാദ്രെ പരിശീലന കാലയളവ് അവസാനിപ്പിച്ചതായി വ്യക്തമാക്കി പൂജയ്ക്ക് കത്തെഴുതിയിരുന്നു. എന്നാൽ പൂജ അക്കാദമിയെ അറിയിക്കുകയോ കത്തിന് മറുപടി നൽകുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
ജാതി, മെഡിക്കൽ സർട്ടിഫിക്കറ്റുകളിലുൾപ്പെടെ ഒന്നിലധികം തവണ കൃത്രിമം കാണിച്ചാണ് സിവിൽ സർവീസ് പരീക്ഷ ജയിച്ചതെന്ന് ആരോപണമുയർന്നതോടെ പൂജയ്‌ക്കെതിരെ യു.പി.എസ്.സി പരാതി നൽകിയിരുന്നു. പരാതിയിൽ ഡൽഹി പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇതിനുപിന്നാലെ പൂജ ഒളിവിൽപോയതായാണ് വിവരം.
പൂജയുടെ എം.ബി.ബി.എസ് പഠനവും സംശയനിഴലിലാണ്. പട്ടികവർഗ സംവരണസീറ്റിലാണ് പൂജ എം.ബി.ബി.എസ് പഠിച്ചതെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിലും ഡൽഹി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. പൂജയുടെ ഐ.എ.എസ് റദ്ദാക്കാനുള്ള നടപടികൾ യു.പി.എസ്.സി ആരംഭിച്ചു. കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. പരീക്ഷ എഴുതുന്നതിലും വിലക്കുണ്ടായേക്കും.
ഭിന്നശേഷി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുമ്പോൾ പൂജ ദിലീപ് റാവു, പൂജ മനോരമ ദിലീപ് ഖേദ്കർ എന്നീ വ്യത്യസ്ത പേരുകളും ഇവർ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളായ ദിലീപും മനോരമയും വേർപിരിഞ്ഞതായി കാണിച്ചശേഷം വ്യാജ വരുമാന സർട്ടിഫിക്കറ്റാണ് പൂജ പരീക്ഷയ്ക്കായി നേരത്തെ സമർപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പൂജയുടെ മാതാപിതാക്കളുടെ വിവാഹം സംബന്ധിച്ച് അന്വേഷണം നടത്താൻ പൂനെ പൊലീസിനോട് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൂജയുടെ അമ്മ മനോരമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |