കാരക്കാസ് : തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. മൂന്നാം ഊഴം തേടുന്ന പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പിന്തുണയുള്ള എഡ്മണ്ടോ ഗോൺസാലസ് ആണ് പ്രധാന എതിരാളി.
അർജന്റീന, അൽജീരിയ എന്നിവിടങ്ങളിലെ മുൻ വെനസ്വേലൻ അംബാസഡറാണ് ഗോൺസാലസ്. ഇന്ത്യൻ സമയം, ഇന്ന് പുലർച്ചെ 3.30ന് അവസാനിച്ച വോട്ടെടുപ്പിന്റെ പ്രാഥമിക ഫലം രാവിലെ പുറത്തുവന്നു തുടങ്ങും. വിജയി അടുത്ത വർഷം ജനുവരി 10ന് അധികാരമേൽക്കും.
സാമ്പത്തിക പ്രതിസന്ധിയടക്കം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. 25 വർഷം നീണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണം അവസാനിപ്പിച്ച് രാജ്യത്തെ സാമ്പത്തിക നില തിരിച്ചുപിടിക്കുമെന്ന് ഇവർ വാഗ്ദ്ധാനം ചെയ്യുന്നു.
2013ൽ ക്യാൻസർ ബാധിതനായിരുന്ന ഹ്യൂഗോ ചാവേസിന്റെ മരണത്തിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്. ചാവേസിന്റെ 70 -ാം ജന്മവാർഷികം കൂടിയായിരുന്നു ഇന്നലെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |