തിരുവനന്തപുരം: ജഗതി ഗവ. ബധിര റസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി കോടികൾ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്മാർട്ട് സിറ്റി പ്രോജക്ടിൽ ഉൾപ്പെടുത്തി സ്കൂൾ ഓഫീസ് കെട്ടിടം, ക്ലാസ് മുറികൾ, ഹോസ്റ്റൽ എന്നിവ അടക്കമുള്ളവയുടെ നവീകരണമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.ജി.ഇ) നേതൃത്വത്തിൽ നടക്കുന്നത്.
കുട്ടികൾക്ക് നിർമ്മിത ബുദ്ധി (എ.ഐ) തിരിച്ചറിയൽ കാർഡ്, അത്യാധുനിക ഓഡിയോളജി മുറി, സ്മാർട്ട് ക്ലാസ് റൂം, ലാബുകൾ, ഓപ്പൺ ജിം, ഫുട്ബാൾ ഗ്രൗണ്ട് തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ഐ.എം.എയുടെ സഹകരണത്തോടെ ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കി ആധുനിക കേൾവി പരിശോധനാ കേന്ദ്രമാക്കാനും പദ്ധതിയുണ്ട്. ഇതോടെ ഗവൺമെന്റ് സെക്ടറിൽ ഈ സംവിധാനമുള്ള സംസ്ഥാനത്തെ ആദ്യത്തെ ആശുപത്രിയിതര ഓഡിയോളജി കേന്ദ്രമായി ഇവിടം മാറും. ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ സ്കൂൾ സന്ദർശിച്ച് നിർമ്മാണപ്രവർത്തനങ്ങൾ പരിശോധിച്ചിരുന്നു.
കണ്ണാടിച്ചില്ലുകൾ പ്രതിസന്ധി
അതേസമയം പുതുക്കിപ്പണിത ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി വിഭാഗങ്ങളുടെ ഓഫീസുകളും ക്ലാസ് മുറികളും പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിലെ ജനാലകളും വാതിലുകളും കണ്ണാടിച്ചില്ലുകളാക്കിയത് പ്രതികൂലമായെന്ന് പരാതിയുണ്ട്. ഗ്ലാസിലടിക്കുന്ന സൂര്യപ്രകാശം കാരണം ബോർഡിൽ എഴുതുന്നത് കാണാൻ പറ്രുന്നില്ലെന്നും തലവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നതായും കുട്ടികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |