വയനാട്: മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 338 ആയി ഉയര്‍ന്നു. റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ രാത്രിയിലേക്ക് നീണ്ട നാലാം ദിവസത്തെ തെരച്ചില്‍ ദൗത്യ സംഘം അവസാനിപ്പിച്ചു. നേരം ഇരുട്ടിയതോടെ സിഗ്നല്‍ ലഭിച്ച സ്ഥലത്തെ പരിശോധന നിര്‍ത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്.
രാത്രി ഒമ്പത് മണി വരെ തെരച്ചില്‍ നടത്തിയ ശേഷമാണ് നാലാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. നേരത്തെ മനുഷ്യജീവന്റെ സാന്നിദ്ധ്യമാണെന്ന് ഉറപ്പില്ലെങ്കിലും റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായിട്ടാണ് പരിശോധന നടത്തിയത്. രാത്രിയായതിനാല്‍ വെളിച്ചത്തിന് ഉള്‍പ്പെടെ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും സൈന്യത്തിന്റെ ദൗത്യം വിജയം കണ്ടില്ല.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ആണ് മൂന്ന് പേരെ കാണാതായ വീടിന്റെ പരിസരത്ത് നിന്ന് സിഗ്നല്‍ ലഭിച്ചത്. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് ഈ സിഗ്നല്‍ ലഭിച്ചത്. ജീവന്റെ സാന്നിധ്യമുണ്ടെന്ന് വ്യക്തമാകുന്ന സിഗ്‌നല്‍ ആയിരുന്നു അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തുനിന്ന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഈ പരിസരത്ത് മണ്ണുകുഴിച്ചും കലുങ്കിനടിയിലെ കല്ലും മണ്ണും നീക്കംചെയ്തും വൈകുന്നേരം ആറരവരെ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആദ്യ രണ്ടുവട്ടം നടത്തിയ റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചെങ്കിലും മൂന്നാംവട്ടം നടത്തിയ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചിരുന്നില്ല.
അതേസമയം, വെള്ളിയാഴ്ച വൈകുന്നേരം 4.30 വരെയുള്ള കണക്ക് അനുസരിച്ച് 205 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 84 പുരുഷന്‍മാരും 93 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 140 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 133 പേരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. 195 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. 133 ശരീരഭാഗങ്ങളുടേയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ പൊതുസ്മശാനങ്ങളില്‍ സംസ്‌കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |