മേപ്പാടി: ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിൽ കഴിഞ്ഞ ദിവസം സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈ ഭാഗത്തേക്ക് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് വ്യാപകമായി നടത്തിയ തെരച്ചിലിൽ ഇന്നലെ കണ്ടെടുത്തത് 18 മൃതദേഹങ്ങൾ. ചാലിയാർ പുഴയിൽനിന്ന് ഇന്നലെ അഞ്ച് മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളും ലഭിച്ചു. ഇതോടെ മാെത്തം മരണസംഖ്യ 319ആയി. 280 പേരെക്കുറിച്ച് ഉരുൾപൊട്ടലുണ്ടായി നാലുദിവസം കഴിഞ്ഞിട്ടും വിവരമില്ല. അതേസമയം, സർക്കാർ കണക്കിൽ മരണം 210 ആണ്.
മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെൻസറുകളും വിന്യസിച്ചുള്ള തെരച്ചിലാണ് തുടരുന്നത്. ആറു മേഖലകളായി തിരിച്ച് നാല്പതു സംഘങ്ങളാണ് ഒരേസമയം തെരച്ചിലിൽ ഏർപ്പെട്ടത്. ഇന്നും തുടരും.
സേനയുടെയും നേവിയുടെയും സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ വിഭാഗങ്ങളുടെയും അടക്കം 640 സംഘമാണ് രംഗത്തുള്ളത്. സേനയുടേതിനു പുറമെ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറും ദുരന്തഭൂമിയിലും ചാലിയാർ തീരങ്ങളിലും പരിശോധനയ്ക്കുണ്ടായിരുന്നു.
വൈദ്യസേവനം നൽകുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിനും ആർമി മെഡിക്കൽ സർവീസസിനും പുറമെ തമിഴ്നാട് സർക്കാർ നിയോഗിച്ച ഏഴംഗ സംഘവും സ്ഥലത്തുണ്ട്.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിൽ 84പേർ ചികിത്സയിലുണ്ട്. 187 പേർ ഡിസ്ചാർജായി.
അത് ജീവന്റെ തുടിപ്പല്ല,
രാത്രി ദൗത്യം മതിയാക്കി
മുണ്ടക്കൈയിൽ മണ്ണിനടിയിൽ മനുഷ്യൻ ജീവനോടെയുണ്ടെന്ന റഡാർ സിഗ്നലുകളെ തുടർന്ന് ഇന്നലെ രാത്രി തുടങ്ങിയ അടിയന്തര രക്ഷാദൗത്യം ഉപേക്ഷിച്ചു. അത് മനുഷ്യസാന്നിദ്ധ്യമല്ലെന്ന് ബോധ്യമായ സൈന്യം രാത്രി ഒൻപതോടെ പിൻമാറുകയായിരുന്നു. ഇന്നലെ ഉച്ചമുതൽ റഡാറിൽ മൂന്നുവട്ടം സിഗ്നൽ ലഭിച്ചിരുന്നെങ്കിലും അത് ദുർബലമായതോടെ വൈകുന്നേരം ആറു മണിയോടെ ദൗത്യസംഘങ്ങൾ മടങ്ങിപ്പോയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാത്രി മടങ്ങിയെത്തി രക്ഷാപ്രവർത്തനം പുനരാരംഭിച്ചച്ചത്.
കൊച്ചിയിലെ സ്വകാര്യ കമ്പനിയുടെ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തുടർച്ചയായി ശ്വാസത്തിന്റെ സിഗ്നൽ ലഭിച്ചത്. മൂന്നു മീറ്റർ താഴ്ചയിൽ നിന്നായിരുന്നു ഇത്. തകർന്ന വീടിന്റെ അടുക്കള ഭാഗത്താണ് സിഗ്നൽ ലഭിച്ചത്. കർണാടകയിലെ ഷിരൂരിലും ഇതേ കമ്പനിയുടെ റഡാർ ഉപയോഗിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സ്വകാര്യകമ്പനി ദൗത്യത്തിൽ പങ്കാളിയായത്.
ആറ് മേഖലകളിലായി
640 പേർ ദൗത്യത്തിൽ
മേപ്പാടി: ബെയ് ലി പാലത്തിലൂടെ ദുരന്തഭൂമിയിൽ ഇന്നലെ സൈന്യത്തിന്റെ നേതൃത്വത്തിൽ എത്തിയ രക്ഷാ പ്രവർത്തകർ നാൽപ്പത് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത്. 640 പേരാണ് തെരച്ചിലിൽ പങ്കെടുക്കുന്നത്. ദുരന്തഭൂമിയെ ആറു മേഖലകളായി തിരിച്ചായിരുന്നു തെരിച്ചിൽ. പട്ടാളം,എൻ.ഡി.ആർ.എഫ്, ഡി.എസ്.ജി, കോസ്റ്റ് ഗാർഡ്, നേവി, എം.ഇ.ജി ഉൾപ്പെടെയുള്ള സംയുക്ത സേനയാണ് തെരച്ചിൽ നടത്തുന്നത്. ഓരാേ ടീമിലും പ്രദേശവാസിയും വനം വകുപ്പ് ജീവനക്കരനും ഉണ്ടായിരുന്നു. കേരള പൊലീസിന്റെ കെ.9 സ്ക്വാഡിൽ പെട്ട മൂന്ന് നായകളും കരസേനയുടെ കെ 9 സ്ക്വാഡിൽ പെട്ട മൂന്നു നായകളും ദൗത്യത്തിലുണ്ട്. സൈന്യത്തിന്റെ പരിശീലനം നേടിയ നായകളും തിരച്ചലിന് ഒപ്പം കൂടി. ഇന്ത്യൻ സേനയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ്, മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ് എന്നിവയിൽ നിന്നുള്ളവരാണ്സംഘത്തിലുള്ളത്.
ഹോം സ്റ്റേയിൽ കുടുങ്ങിയവരെ
മാറ്റിപാർപ്പിച്ചു
കൽപറ്റ: ഉരുൾപൊട്ടലുണ്ടായി ഒറ്റപ്പെട്ടുപോയ നാലുപേരെ നാലാം നാൾ വീട്ടിൽനിന്ന് എൻ.ഡി.ആർ.എഫും സൈന്യവും സുരക്ഷിത കേന്ദ്രത്തിലേയ്ക്കു മാറ്റിമാറ്റി. ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയത്. ഇവരിൽ ഒരാൾക്ക് കാലിന് സ്വാധീനക്കുറവുണ്ട്. കഞ്ഞിരിക്കത്തോട്ട് തൊട്ടിയിൽ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയത്. ഇവർ സുരക്ഷിതരായിരുന്നു. വീട്ടിൽ വൈദ്യുതിയും ജനറ്റേറുമുണ്ടെന്ന് പറഞ്ഞ് ഇവർ അവിടെ തുടരാൻ തയ്യാറാകുകയായിരുന്നു. എന്നാൽ ഒറ്റപ്പെട്ട സ്ഥലത്ത് തുടരാൻ അനുവദിക്കാതെ പടവെട്ടിക്കുന്നിലെ ബന്ധു വീട്ടിലേക്കു നിർബന്ധപൂർവം മാറ്റുകയായിരുന്നു. ജോമോൾക്കാണ് കാലിന് അസുഖം. വീടിന് കാര്യമായി കേടുപാടുകളൊന്നും ഉണ്ടായില്ലെങ്കിലും വഴിയും മറ്റും തകർന്നതോടെ ഇവർ ഒറ്റപ്പെട്ടുപോയത്. ദുരന്തബാധിത പ്രദേശമായ മുണ്ടക്കൈയിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് പടവെട്ടിക്കുന്നിലെ ഹോം സ്റ്റേ.
തിങ്കളാഴ്ച വരെ മഴ തുടരും
തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. വടക്കൻ ജില്ലകളിൽ ശക്തമായതും തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ലഭിക്കും. ഇന്നും നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |