കൊല്ലം: ആശ്രാമത്ത് വച്ച് ബി.എസ്.എൻ.എൽ റിട്ട. അസി. ജനറൽ മാനേജർ കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപം കൈരളി നഗർ 122 കുളിർമയിൽ സി.പാപ്പച്ചൻ കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു.
പാപ്പച്ചന്റെ പണം തട്ടിയെടുത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ വനിതാ ബാങ്ക് മാനേജർ സഹപ്രവർത്തകന്റെ സഹായത്തോടെ ക്വട്ടേഷൻ നൽകുകയായിരുന്നു. കൊല്ലം തേവള്ളി കാവിൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന സരിത (45), ബാങ്കിലെ എക്സിക്യുട്ടീവായിരുന്ന മരുത്തടി സ്വദേശി അനൂപ് (37), ക്വട്ടേഷൻ ഏറ്റെടുത്ത പോളയത്തോട് അനിമോൻ മൻസിലിൽ അനിമോൻ (44), കടപ്പാക്കട പുത്തൻവീട്ടിൽ മാഹീൻ (47), ഇരുവരുടെയും സുഹൃത്തായ പോളയത്തോട് സൽമാ മൻസിലിൽ ഹാഷിഫ് (27) എന്നിവരാണ് പിടിയിലായത്.
മേയ് 23ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. അപകടമരണമെന്ന് കരുതി കാറോടിച്ചിരുന്ന അനിമോനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ദുരൂഹത ആരോപിച്ച് മകൾ കമ്മിഷണർക്ക് പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ചുരുൾ നിവർന്നത്. പാപ്പച്ചൻ ബാങ്കിൽ നിക്ഷേപിക്കാൻ പലപ്പോഴായി കൈമാറിയ 50 ലക്ഷത്തോളം രൂപ സരിതയും അനൂപും ചേർന്ന് തട്ടിയെടുത്തു. പാപ്പച്ചൻ ബാങ്ക് അധികൃതർക്ക് പരാതി നൽകിയതോടെ ആഭ്യന്തര ഓഡിറ്റിൽ സരിതയും അനൂപും മറ്റ് ഏഴുപേരെക്കൂടി കബിളിപ്പിച്ചതായി കണ്ടെത്തി. ഇരുവരെയും സസ്പെൻഡ് ചെയ്യുകയും പണം നിക്ഷേപകർക്ക് തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
മകളുടെ പരാതിയിൽ അനിമോന്റെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നമ്പർ മാറിയതിനാൽ തുമ്പൊന്നും ലഭിച്ചില്ല. പിന്നീട് അനിമോന്റെ അക്കൗണ്ടിലേക്ക് 50000 രൂപ സരിത കൈമാറിയതായി കണ്ടെത്തി. അനിമോനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സംഭവം പുറത്തായി. തൊട്ടുപിന്നാലെ മറ്റ് പ്രതികളെയും പിടികൂടി. കൊല്ലം എ.സി.പി എസ്.ഷെരീഫ്, കൊല്ലം ഈസ്റ്റ് സി.ഐ എൽ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
ക്വട്ടേഷൻ രണ്ട് ലക്ഷത്തിന്
പണം ആവശ്യപ്പെട്ട് പാപ്പച്ചൻ സരിതയെയും അനൂപിനെയും നിരന്തരം വിളിച്ചു
ഇതോടെ സി.സി പിടിത്തത്തിന് പോയിരുന്ന സുഹൃത്ത് അനിമോന് ക്വട്ടേഷൻ നൽകി
പാപ്പച്ചന്റെ മകനായ തന്റെ സുഹൃത്താണ് ക്വട്ടേഷൻ നൽകിയതെന്ന് വിശ്വസിപ്പിച്ചു
മേയ് 18ന് പാപ്പച്ചന്റെ മകനായി അനൂപിനെ പരിചയപ്പെടുത്തി
2 ലക്ഷം രൂപയ്ക്ക് ഇടപാട്, 50000 രൂപ അഡ്വാൻസ് നൽകി
കൃത്യം നടത്താൻ അനിമോൻ ഓട്ടോ ഡ്രൈവർ മാഹീന്റെ സഹായം തേടി
ആശ്രാമം മൈതാനത്ത് അനിമോനും മാഹീനും ഓട്ടോറിക്ഷയിൽ 20 മുതൽ 22 വരെ കാത്തുകിടന്നെങ്കിലും എത്തിയില്ല
23ന് പാപ്പച്ചനോട് ആശ്രാമത്തേക്ക് വരാൻ സരിത ആവശ്യപ്പെട്ടു
ഈ സമയം അനിമോൻ വാടക കാറിൽ റോഡിൽ കാത്തുകിടന്നു
കാറിന് സമീപം എത്തിയതോടെ അതിവേഗം മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്ത്തി
ഓട്ടോറിക്ഷയിൽ കാത്തിരുന്ന മാഹീൻ ആളുകളെ വിളിച്ചുകൂട്ടി പാപ്പച്ചനെ ആശുപത്രിയിലെത്തിച്ചു
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്ന് രാത്രി പാപ്പച്ചൻ മരിച്ചു
കേസ് നടത്താനെന്ന പേരിൽ അനിമോനും മാഹിനും ചേർന്ന് സരിതയിൽ നിന്ന് 16.5 ലക്ഷവും സംഭവം ക്വട്ടേഷനാണെന്ന് മനസിലാക്കിയ ഹാഷിഫ് മൂന്ന് ലക്ഷം രൂപയും സരിതയിൽ നിന്ന് വാങ്ങി.
അന്വേഷണസംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |