തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കു തുടക്കംകുറിച്ച് ഇന്നു രാവിലെ ഒൻപതിന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും.
സേനാവിഭാഗങ്ങളുടെയും, അശ്വാരൂഢസേന, എൻസിസി, സ്‌കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് വിഭാഗങ്ങളുടെയും അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. പ്രശസ്തസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ജീവൻരക്ഷാപതക്കങ്ങൾ എന്നിവ സമ്മാനിക്കും. ഭാരതീയ വായുസേന ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തും.പരേഡിനുശേഷം സ്‌കൂൾകുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 9.30ന് രാജ്ഭവനിൽ ദേശീയപതാക ഉയർത്തും.നിയമസഭാങ്കണത്തിൽ രാവിലെ 9ന് സ്പീക്കർ എ.എൻ. ഷംസീർ ദേശീയ പതാക ഉയർത്തും. ശേഷം വാച്ച് ആൻഡ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഡോ. ബി.ആർ.അംബേദ്ക്കർ, കെ.ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ ഹാരാർപ്പണവും പുഷ്പാർച്ചനയുമുണ്ടായിരിക്കും. നിയമസഭാ ജീവനക്കാരുടെ ദേശഭക്തി ഗാനാലാപനവും നടക്കും.ജില്ലാകേന്ദ്രങ്ങളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും. എല്ലാ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. പരിപാടികളിൽ പ്ലാസ്റ്റിക് ദേശീയപതാക പാടില്ല.
സ്വാതന്ത്ര് യദിനം പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു. സ്വാതന്ത്ര്യ ദിനം ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പറഞ്ഞു.വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |