SignIn
Kerala Kaumudi Online
Sunday, 20 October 2024 5.04 AM IST

മലപ്പുറത്തിനു വേണം കൂടുതൽ ഫയർ സ്റ്റേഷൻ

Increase Font Size Decrease Font Size Print Page
fireforce

ചാലിയാറും കടലുണ്ടിയും ഭാരതപ്പുഴയും നിറഞ്ഞൊഴുകുമ്പോൾ നെഞ്ച് പിടയ്ക്കുന്നത് ഫയർഫോഴ്സിന് കൂടിയാണ്. രണ്ട് പ്രളയങ്ങളിൽ മലപ്പുറം മുങ്ങിയപ്പോൾ ജീവനക്കാരും അവശ്യ ഉപകരണങ്ങളുമില്ലാതെ രക്ഷാപ്രവർത്തനത്തിന് നെട്ടോട്ടമോടേണ്ടി വന്നിട്ടുണ്ട്. 2018ലെ ആദ്യ പ്രളയം മുതൽ ആഗസ്റ്റിൽ മഴ കനക്കാറാണ് പതിവ്. ചാലിയാറും കടലുണ്ടിയും കര കവിയുന്നതോടെ പല പ്രദേശങ്ങളും തുരുത്തുകളായി മാറുന്നുമുണ്ട്. ഇത്തവണ ജൂലായ് അവസാനമാണ് പ്രളയ സമാനമായ സാഹചര്യമുണ്ടായത്. മലയോര മേഖലയിലെ പലയിടങ്ങളും ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു. രക്ഷാപ്രവർത്തനം സമയബന്ധിതമായും ഫലപ്രദമായും നടത്താൻ സാധിക്കണമെങ്കിൽ ഫയർഫോഴ്സിൽ ജീവനക്കാരുടെ എണ്ണവും അടിയന്തരമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. 59 ജീവനുകളെടുത്ത കവളപ്പാറ ഉൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടായ 2019ലെ പ്രളയത്തിന് പിന്നാലെ ജില്ലയിലെ ഫയർഫോഴ്സിനെ ശക്തിപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ യഥാവിധി നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിലെ പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട വെല്ലുവിളികളൊന്നും ഫയർഫോഴ്സ് അധികാരികൾക്ക് പാഠമായിട്ടില്ലെന്ന് വേണം കരുതാൻ.
കേരളത്തിൽ സ്ഥാപിക്കേണ്ട ഫയർസ്റ്റേഷനുകൾ സംബന്ധിച്ച് 2002ൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നടത്തിയ പഠനത്തിൽ മലപ്പുറത്ത് 37 ഫയർ സ്റ്റേഷനുകളുടെ ആവശ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ഫയർ സ്റ്റേഷനുകൾ വേണ്ടത് മലപ്പുറത്താണ്. 21 റൂറലും 16 അർബൻ ഫയർ സ്റ്റേഷനും വേണമെന്നാണ് കണ്ടെത്തൽ. 2015ൽ ഫയർഫോഴ്സ് നവീകരണ കമ്മിഷൻ ചെയർമാൻ ജാംഗ്പാംഗിയുടെ റിപ്പോർട്ടിലും മലപ്പുറത്ത് 16 ഇടങ്ങളിൽ ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. രണ്ട് പ്രളയങ്ങളിലും വലിയ ദുരിതം പേറിയ കാളികാവ്, അരീക്കോട്, കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂർ അടക്കം ഇതിൽ ഉൾപ്പെട്ടിരുന്നു.

ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ഫയർ സ്റ്റേഷൻ എന്ന സർക്കാർ നയപ്രകാരം പോലും മലപ്പുറത്ത് 16 സ്റ്റേഷനുകൾ വേണം. നിലവിൽ 11 ഫയർ സ്റ്റേഷനുകൾ മാത്രമാണുള്ളത്. ഇതിൽ തന്നെ രണ്ടെണ്ണം മിനി ഫയർസ്റ്റേഷനുകളാണ്. നിലമ്പൂർ, തിരുവാലി, മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, താനൂർ, പൊന്നാനി, വളാഞ്ചേരി, തേഞ്ഞിപ്പലം, വേങ്ങര എന്നിവിടങ്ങളിലാണ് ജില്ലയിൽ ഫയ‌ർ സ്റ്റേഷനുകളുള്ളത്. ഇതിൽ വളാഞ്ചേരി, തേഞ്ഞിപ്പാലം, വേങ്ങര എന്നിവിടങ്ങളിലേത് പുതിയ ഫയർ സ്റ്റേഷനുകളാണ്. മഞ്ചേരി, തിരുവാലി, താനൂർ, വളാഞ്ചേരി, തേഞ്ഞിപ്പാലം, വേങ്ങര ഫയർ സ്റ്റേഷനുകൾക്ക് സ്വന്തമായി കെട്ടിടമില്ല. തീപിടുത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ 20 കിലോ മീറ്ററിലധികം താണ്ടിയെത്തേണ്ട സ്ഥലങ്ങൾ പോലും ഫയർസ്റ്റേഷനുകളുടെ പരിധികളിലുണ്ട്. ഇടുങ്ങിയ നഗരവഴികളും പുഴയോര റോഡുകളും പിന്നിട്ട് വേണം പലയിടങ്ങളിലും എത്താൻ. കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിൽ പോലും ഇത് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ജില്ലയുടെ വിസ്തൃതി കണക്കിലെടുത്ത് കൂടുതൽ ഫയർസ്റ്റേഷനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.


മലയോരത്തിന് വേണം ഫയർസ്റ്റേഷൻ

ചാലിയാറിന്റെ തീരങ്ങളോടനുബന്ധിച്ച് വലിയ ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന ആവശ്യമാണ് മലയോരത്തെ ജനങ്ങൾ ഉന്നയിക്കുന്നത്. പോത്തുകല്ല്, എടക്കര, കാളികാവ് എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷനുകളില്ലാത്തത് പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ചാലിയാറും ഏഴോളം വരുന്ന കൈവഴികളും ഒഴുകുന്ന ഈ പ്രദേശങ്ങൾ പ്രളയകാലയളവിൽ തുരുത്തുകളായി മാറിയിരുന്നു. പലയിടങ്ങളിലും രക്ഷാപ്രവർത്തനത്തിന് എത്തിപ്പെടാൻ പോലും ഫയർഫോഴ്സിന് കഴിഞ്ഞിരുന്നില്ല. ഇവിടങ്ങളിൽ ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളെ വേഗത്തിലും ഫലപ്രദമായും നേരിടാനാവും. കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ച ദുരന്തമായിരുന്നു 59 ജീവനുകൾ മണ്ണിനടിയിലാക്കിയ കവളപ്പാറ ദുരന്തം. ചാലിയാർ കര കവിഞ്ഞൊഴുകിയതോടെ കവളപ്പാറ ഉൾപ്പെടുന്ന മലയോര മേഖലയിലേക്ക് എത്തിപ്പെടാൽ പോലും സാധിക്കാത്ത സ്ഥിതിയിലായിരുന്നു ഫയർഫോഴ്സ്. മലയോര മേഖലയിൽ ആകെ നിലമ്പൂരിൽ മാത്രമാണ് ഫയർസ്റ്റേഷനുള്ളത്. കവളപ്പാറ ദുരന്തമുണ്ടായപ്പോൾ നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം ഏറെ ദൂരം ചുറ്റി സഞ്ചരിച്ചാണ് ദുരന്തഭൂമിയിലെത്തിയത്. എടക്കരയിലോ പോത്തുകല്ലിലോ ഒരു ഫയർ സ്റ്റേഷൻ ഉണ്ടെങ്കിൽ മലയോരത്ത് വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിനും വിവരങ്ങൾ യഥാസമയം അറിയാനും സഹയിക്കുമെന്ന് ഉറപ്പ്. കവളപ്പാറ ദുരന്തത്തിന് ശേഷം ഇവിടങ്ങളിൽ ഫയർ സ്റ്റേഷൻ തുടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.


വേണം കൂടുതൽ ജീവനക്കാർ

മൺസൂണിൽ കെടുതികളും ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിൽക്കേണ്ട ഫയർഫോഴ്സ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവിൽ പലപ്പോഴും നിസ്സഹായരാണ്. അരക്കോടിയോളം ജനങ്ങളുള്ള മലപ്പുറത്ത് ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഫയർഫോഴ്സിൽ ആകെയുള്ളത് 180ഓളം ജീവനക്കാർ മാത്രമാണ്. കാലാനുസൃതമായി അംഗബലം വർദ്ധിപ്പിക്കാത്തതിനാൽ ഫലപ്രദമായി ദുരന്ത മുഖങ്ങളിൽ പ്രവർത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അമിത ജോലിഭാരം ഫയർഫോഴ്സ് ജീവനക്കാരെ തളർത്തുന്നുണ്ട്. മൺസൂൺ ഉൾപ്പെടെയുള്ള കാലങ്ങളിൽ ജീവനക്കാർ അധിക സമയം ജോലി ചെയ്താണ് പ്രതിസന്ധി തരണം ചെയ്യുന്നത്. ജില്ലയിൽ ജീവനക്കാരുടെ കുറവ് മൂലം ഗുരുവായൂർ, മണ്ണാർക്കാട്, ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് സേനാംഗങ്ങളെ എത്തിച്ചാണ് പ്രളയ സമയങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത്.

വെള്ളത്തിനും നെട്ടോട്ടം

ചൂടുകാലത്ത് തീപ്പിടിത്തം അണയ്ക്കാനുള്ള വെള്ളം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാവും മലപ്പുറത്തെ ഫയർഫോഴ്സ് സേനാംഗങ്ങൾ. 11 ഫയർസ്‌റ്റേഷനുകളിൽ മലപ്പുറം, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മാത്രമാണ് വെള്ളം സംഭരിച്ച് വയ്ക്കാനുള്ള വലിയ ടാങ്കുകളുള്ളത്. ഇതിൽ മലപ്പുറത്തും തിരൂരും ഒഴികെ മറ്റൊരിടത്തും ആവശ്യത്തിന് വെള്ളം സംഭരിക്കാനുള്ള ജലസ്രോതസ്സില്ല. കുളങ്ങളെയും പുഴകളെയും സ്വകാര്യ കിണറുകളെയും ആശ്രയിക്കുകയാണ് മറ്റ് ഫയർസ്റ്റേഷനുകൾ. തീയണയ്ക്കാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വെള്ളം വേണ്ടിവരുമ്പോൾ പെട്ടെന്ന് ലഭ്യമാക്കാൻ ഫയർഫോഴ്സ് സേനാംഗങ്ങൾ പ്രയാസപ്പെടുന്നുണ്ട്. പലപ്പോഴും രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ വെള്ളം കിട്ടുന്ന ഇടങ്ങളിൽ നിന്നെല്ലാം ശേഖരിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. 12,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ബൗസർ വാഹനമാണ് തീണയയ്ക്കാനായി ഫയർഫോഴ്സ് കൂടുതലായും ഉപയോഗിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന വേനലിൽ പുഴകളിലെ തടയണകളിൽ നിന്ന് വെള്ളമെടുക്കുമ്പോൾ ജനങ്ങളുടെ പ്രതിഷേധവും നേരിടേണ്ടി വരാറുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.