കൊച്ചി: അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണി അതിശക്തമായി കുതിച്ചുയർന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന നാണയപ്പെരുപ്പം, തൊഴിലില്ലായ്മ നിരക്ക്, ചില്ലറ വില്പന തുടങ്ങിയ പ്രധാന കണക്കുകളെല്ലാം അമേരിക്കയിൽ മാന്ദ്യം ശക്തമല്ലെന്ന സൂചനയാണ് നൽകുന്നത്. അതിനാൽ അടുത്ത മാസം അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കുകൾ കുറച്ചേക്കുമെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച അമേരിക്കയിലെ പ്രധാന സൂചികകൾ മികച്ച മുന്നേറ്റം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 1,330.96 പോയിന്റ് കുതിപ്പോടെ 80,436.84ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 397.40 പോയിന്റ് മുന്നേറ്റത്തോടെ 24,541.20ൽ എത്തി.
പ്രധാന മേഖലകളിലെ ഓഹരികളെല്ലാം മികച്ച നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐ.ടി, വാഹന, ബാങ്കിംഗ്, മെറ്റൽസ്, റിയൽറ്റി മേഖലകളിലെ ഓഹരികളാണ് പ്രധാനമായും മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, വിപ്രോ എന്നിവയാണ് ഇന്നലെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
സ്ഥിരതയോടെ രൂപ
ഓഹരി വിപണിയിലെ മികച്ച മുന്നേറ്റത്തിന്റെ കരുത്തിൽ ഡോളറിനെതിരെ രൂപ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചു. വിിദേശ ബാങ്കുകൾ ഡോളർ വിറ്റഴിച്ചുവെങ്കിലും എണ്ണ കമ്പനികൾ വിപണിയിൽ സജീവമായതിനാൽ കാര്യമായ വ്യതിയാനമുണ്ടായില്ല. ഇന്നലെ 83.97ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഈ വാരം തുടക്കത്തിൽ രൂപ കനത്ത സമ്മർദ്ദം നേരിട്ടുവെങ്കിലും റിസർവ് ബാങ്ക് ഇടപെടലിൽ പിടിച്ചുനിന്നു.
ആഗോള സ്വർണ വിലയിൽ റെക്കാഡ്
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ഔൺസിന് 2,499 ഡോളറിലെത്തി. അമേരിക്കയിൽ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യതയും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളുമാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്. ആഗോള സാമ്പത്തിക അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് താത്പര്യം കൂട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |