ഹരിയാനയിലും തിരഞ്ഞെടുപ്പ്
ന്യൂഡൽഹി: ആറു വർഷത്തിനുശേഷം ജമ്മുകാശ്മീരിലേക്ക് ജനാധിപത്യഭരണം തിരിച്ചുവരാൻ സെപ്തംബർ 18 മുതൽ ഒക്ടോബർ ഒന്നുവരെ മൂന്നു ഘട്ടമായി നടത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വഴിയൊരുക്കും. ഇതോടൊപ്പം അഞ്ചുവർഷം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഹരിയാനയിലും നടക്കും.
2018 ഡിസംബർ 20 മുതൽ രാഷ്ട്രപതി ഭരണത്തിലായിരുന്ന ജമ്മുകാശ്മീരിന് പ്രത്യേക അധികാരങ്ങൾ അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 മോദി സർക്കാർ 2019ൽ റദ്ദാക്കുകയും ജമ്മുകാശ്‌മീർ,ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. അതിനുശേഷമുള്ള ആദ്യനിയമസഭാ തിരഞ്ഞെടുപ്പാണ്. 2014ലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്.ഫലത്തിൽ പത്തു വർഷത്തിനുശേഷമാണ്ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിസഭയും വരുമെങ്കിലും ഡൽഹിയും പുതിച്ചേരിയും പോലെ കേന്ദ്രത്തിന്റെ പിടിയുള്ള ഭരണമായിരിക്കും.
സെപ്‌തംബർ 30നകം ജമ്മു കാശ്‌മീരിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 58.58 ശതമാനം പോളിംഗ് ജമ്മുകാശ്മീരിൽ രേഖപ്പെടുത്തിയതോടെ ജനവികാരം തിരഞ്ഞെടുപ്പിന് അനുകൂലമാണെന്ന് ബോധ്യമാവുകയും ചെയ്തു. അതിനുശേഷം പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ തുടരുന്ന ഭീകരാക്രമണം തിരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വെടിയുണ്ടകൾക്ക് മേൽ ജനാധിപത്യം നേടിയ വിജയമാണിതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു.
ജമ്മുകാശ്മീരിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് കഴിഞ്ഞാകും മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പും വയനാട് (ലോക്‌സഭ), പാലക്കാട്, ചേലക്കര (അസംബ്ളി) മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പും നടത്തുകയെന്ന് കമ്മിഷൻ വാർത്താ സമ്മേളനത്തിൽവ്യക്തമാക്കി.
വോട്ടെടുപ്പ് മൂന്നു ഘട്ടം; ഹരിയാന ഒറ്റദിവസം
ജമ്മുകാശ്മീർ ( മാെത്തംസീറ്റ് 90)
1. സെപ്തം. 18 ((24 സീറ്റ്)
2. സെപ്തം. 25 (26 സീറ്റ്)
3. ഒക്‌ടോ. ഒന്ന് (40സീറ്റ്)
ഹരിയാന (മാെത്തംസീറ്റ് 90)
1. വോട്ടെടുപ്പ് - ഒക്‌ടോ. ഒന്ന്
ഒക്‌ടോ. 4: രണ്ടിടത്തും വോട്ടെണ്ണൽ
പുതിയ രാഷ്ട്രീയ സാഹചര്യം
മുൻ ഭരണകക്ഷികളായ പി.ഡി.പി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് എന്നീ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ അംഗങ്ങളുടെ നിലപാട് നിർണായകം. മാറിയ സാഹചര്യങ്ങൾ അനുകൂലമെന്ന പ്രതീക്ഷയിൽ ബി.ജെ.പിയും കോൺഗ്രസും. മുൻമുഖ്യമന്ത്രി ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ട് ഡി.പി.എ.പി എന്ന പാർട്ടിയിൽ.
2014ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ഡി.പി(28), ബി.ജെ.പി (25) പാർട്ടികളാണ് സഖ്യസർക്കാർ രൂപീകരിച്ചതെങ്കിലും ബി.ജെ.പി പിൻമാറിയതോടെ തകർന്നു.
ഹരിയാനയിൽ കോൺഗ്രസും ആപ്പും ഒറ്റയ്ക്ക്
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ സഖ്യകക്ഷികളായിരുന്ന കോൺഗ്രസും ആംആദ്‌മി പാർട്ടിയും നിയമസഭയിലേക്ക് ഒറ്റയ്‌ക്ക് മത്സരിക്കുന്നു. ഭരണം ബി.ജെ.പിക്കാണ്. 2019ൽ പിന്തുണ നൽകിയ ജെ.ജെ.പി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ മനോഹർലാൽ ഖട്ടർ രാജിവച്ച് നയാബ് സിംഗ് സൈനി മുഖ്യമന്ത്രി. മേയിൽ മൂന്ന് സ്വതന്ത്രൻമാർ പിന്തുണ പിൻവലിച്ച് പ്രതിസന്ധി സൃഷ്ടിച്ചു.
ആകെ സീറ്റ്-90
കോൺഗ്രസ്: 32
ജെ.ജെ.പി: 10
സ്വതന്ത്രർ: 7
ഐ.എൻ.എൽ.ഡി:1
ഹരിയാന ലോക്ഹിത് പാർട്ടി:1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |