കൊച്ചി: ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് വാങ്ങി കൊച്ചിയിലെത്തിച്ച് വില്പന നടത്തിവന്ന യുവാവ് പൊലീസിന്റെ പിടിയിലായി. ആലപ്പുഴ കായംകുളം ചേരവള്ളി സുഹൈൽ മൻസിലിൽ സുഹൈൽ നാസർ (26) ആണ് നാർക്കോടിക് സെല്ലിന്റെ അന്വേഷണത്തിൽ കുടുങ്ങിയത്. വില്പനയ്ക്കായി ചാക്കിൽ സൂക്ഷിച്ചിരുന്ന 21 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡി.സി.പി കെ.എസ്. സുദർശന്റെ നിർദ്ദേശത്തോടെയായിരുന്നു അന്വേഷണം. കൊച്ചിയിലെ ഫ്ലാറ്റിൽ താമസിച്ചായിരുന്നു കഞ്ചാവ് കച്ചവടം. പൊലീസ് പിന്നിലുണ്ടെന്ന സംശയത്തെ തുടർന്ന് ഇയാൾ ലോഡ്ജിലേക്ക് താമസം മാറിയിരുന്നു. കൈവശമുണ്ടായിരുന്ന കഞ്ചാവ് പടിവാട്ടത്തുള്ള അപ്പാർട്ട്‌മെന്റിൽ മുറിയെടുത്ത് വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞവർഷം കർണാടക രേഷ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ 30 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് സുഹൈൽ. ഇയാളുടെ കൂട്ടാളികളെ കുറിച്ചും ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയവരെ കുറിച്ചും അന്വേഷണം നടന്നുവരികയാണ്.
കടത്ത് അന്തർസംസ്ഥാന ബസിൽ
ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് ബംഗളൂരുവിൽ എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് കേരളത്തിലേക്കുള്ള അന്തർസംസ്ഥാന ബസുകളിൽ കൊച്ചിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. നേരത്തെ കടത്ത് ട്രെയിൻമാർഗമായിരുന്നു. പിടിവീണതോടെയാണ് ബസുകളെ ആശ്രയിക്കാൻ തുടങ്ങിയത്. നിരവധിതവണ ഇയാൾ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ തുടരും
എസ്. ശ്യാം സുന്ദർ
കമ്മീഷണർ
കൊച്ചി സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |