ന്യൂഡൽഹി: എസിയുടെ ഔട്ട്‌ഡോർ യൂണിറ്റ് തലയിൽ പതിച്ച് 18കാരന് ദാരുണാന്ത്യം. ഡൽഹിയിലെ കരോൾ ബാഗ് ഏരിയയിൽ ശനിയാഴ്‌ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ജിതേഷ് ഛദ്ദ എന്നയാളാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒരു വലിയ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിനരികെ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. ജിതേഷ് സ്‌കൂട്ടറിലും സുഹൃത്ത് സമീപത്തും നിൽക്കുകയായിരുന്നു. ഇവർ സംസാരിക്കുന്നതും ഇടയ്‌ക്ക് ഫോണിൽ നോക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സമീപത്തുകൂടെ ഒരാൾ നടന്ന് പോകുന്നുമുണ്ട്. പെട്ടെന്ന് ഭാരമുള്ള ഒരു വസ്തു മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്ന് വീഴുന്നത് കാണാം. സ്‌കൂട്ടറിൽ ഇരുന്ന ജിതേഷിന്റെ തലയിലാണ് ഇത് വന്ന് പതിച്ചത്. ശേഷം നിലത്തേക്ക് വീണു. സമീപത്ത് നിന്ന സുഹൃത്തിനും പരിക്കേറ്റു. രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ ബോധരഹിതരായി നിലത്തുവീണു. തലനാരിഴയ്‌ക്കാണ് വഴിയാത്രക്കാരൻ രക്ഷപ്പെട്ടത്.
യുവാക്കളെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതേഷ് മരിച്ചിരുന്നു. ചികിത്സയിലുള്ള 17കാരൻ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിബിജി റോഡിലെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. എസി തകരാനുള്ള കാരണം പരിശോധിക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |