ടെൽ അവീവ് : ജെനിൻ അടക്കം വെസ്റ്റ് ബാങ്കിലെ നഗരങ്ങളിൽ ഇസ്രയേൽ നടത്തിയ റെയ്ഡിനിടെ 10 പാലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ തീവ്രവാദികളാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. സൈന്യത്തെ ലക്ഷ്യമിട്ട് മേഖലയിലെ റോഡുകളിൽ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുക്കൾ നിർവാര്യമാക്കിയെന്നും ഇസ്രയേൽ പറഞ്ഞു.
2002ന് ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ ഏറ്റവും വലിയ റെയ്ഡായിരുന്നു ഇന്നലത്തേത്. ജെനിൻ, തുൽകറം, നബ്ലസ്, തുബാസ് നഗരങ്ങളിൽ ഇന്നലെ പുലർച്ചെ ഒരേ സമയം വ്യോമാക്രമണമുണ്ടായി. കരമാർഗ്ഗം അഭയാർത്ഥി ക്യാമ്പുകളിലേക്ക് കടന്നുകയറിയ നൂറുകണക്കിന് സൈനികർ ആയുധധാരികളുമായി ഏറ്റുമുട്ടി.
ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഫത്താ സംഘടനകൾ ഇസ്രയേൽ സൈനിക വാഹനങ്ങൾക്കെതിരെ ബോംബാക്രമണങ്ങളും നടത്തി. ഗാസ യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് പേർ ഇതുവരെ അറസ്റ്റിലായി. സാധാരണക്കാർ അടക്കം 660ലേറെ പേർ വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജെറുസലേമിലുമായി കൊല്ലപ്പെട്ടു. ഗാസയിൽ മരണം 40,530 കടന്നു.
ഇരച്ചുകയറി ടാങ്കുകൾ
ഖാൻ യൂനിസ്, റാഫ തുടങ്ങി ഗാസയുടെ തെക്കൻ മേഖലകളിലേക്ക് ഇന്നലെ ഇസ്രയേലി ടാങ്കുകൾ ഇരച്ചുകയറി. ജനങ്ങളോട് ഉടൻ ഒഴിയണമെന്ന നിർദ്ദേശവും നൽകി. നൂറുകണക്കിന് പേർ അപകട മേഖലയിൽ കുടുങ്ങി. ആക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടു.
അതിനിടെ, മദ്ധ്യ ഗാസയിലെ ദെയ്ർ അൽ ബലാഹിൽ അഭയാർത്ഥികൾ കഴിഞ്ഞ സ്കൂൾ ഇസ്രയേൽ ബോംബിട്ട് തകർത്തു. 8 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച റാഫയിലെ തുരങ്കത്തിൽ നിന്ന് ഹമാസ് തടവിലാക്കിയ ബന്ദിയെ ഇസ്രയേൽ കമാൻഡോകൾ രക്ഷപെടുത്തിയിരുന്നു. ശേഷിക്കുന്ന 108 ബന്ദികളിൽ ചിലർ റാഫയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇസ്രയേൽ തെരച്ചിൽ തുടരുന്നുണ്ട്.
ചെങ്കടലിൽ എണ്ണച്ചോർച്ച
ചെങ്കടലിൽ ഹൂതി മിസൈലാക്രമണം നേരിട്ട ഗ്രീക്ക് എണ്ണക്കപ്പലായ 'സൂണിയനി"ലെ തീ ഇതുവരെ അണയ്ക്കാനായില്ല. കപ്പലിൽ നിന്ന് എണ്ണ കടലിലേക്ക് ചോർന്നു തുടങ്ങി. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി സഞ്ചരിച്ച സൂണിയൻ കഴിഞ്ഞ വെള്ളിയാഴ്ച യെമനിലെ ഹൊദൈദ തീരത്തിന് സമീപത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. ജീവനക്കാർ സുരക്ഷിതരാണ്. ഗാസ യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണയറിയിച്ചാണ് യെമനിലെ ഹൂതി വിമതർ ചെങ്കടലിലെ കപ്പലുകൾ ആക്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |