വാഷിംഗ്ടൺ : ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസുമായുള്ള ആദ്യ ലൈവ് ടെലിവിഷൻ സംവാദത്തിൽ പങ്കെടുക്കുമെന്ന് യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. സെപ്തംബർ പത്തിന് എ.ബി.സി ന്യൂസ് സംഘടിപ്പിക്കുന്ന സംവാദത്തിലെ വ്യവസ്ഥകളിൽ ഇരുപാർട്ടികളും ധാരണയിൽ എത്തി.
ഫിലാഡെൽഫിയയിൽ വച്ചാണ് സംവാദം. സ്ഥാനാർത്ഥി സംസാരിക്കാത്തപ്പോൾ മൈക്ക് ഓഫ് ചെയ്തിരിക്കും. സ്ഥാനാർത്ഥികൾ കുറിപ്പുകൾ കൈവശം വയ്ക്കരുത്. മുൻകൂട്ടി ചോദ്യങ്ങൾ നൽകില്ലെന്നും പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർത്ഥിയായിരിക്കെ നിശ്ചയിച്ച മറ്റ് നിബന്ധനകൾ പാലിക്കുമെന്നും എ.ബി.സി ഉറപ്പ് നൽകിയെന്ന് ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റുകൾ സംവാദത്തിന്റെ നിയമങ്ങൾ മാറ്റാൻ ശ്രമിക്കുന്നെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു. റിപ്പബ്ലിക്കൻമാരോട് ശത്രുത കാട്ടുന്ന എ.ബി.സിയുടെ സംവാദത്തിൽ താൻ പങ്കെടുത്തേക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. സംവാദത്തിലുടനീളം മൈക്ക് ഓൺ ആക്കി വയ്ക്കണമെന്ന് കമലയുടെ ടീം ആവശ്യപ്പെട്ടിരുന്നു. ജൂണിൽ നടന്ന സംവാദത്തിലെ മോശം പ്രകടനത്തോടെയാണ് ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. പിന്നാലെ വൈസ് പ്രസിഡന്റ് കമല സ്ഥാനാർത്ഥിയായി.
പുതിയ കുറ്റപത്രം
2020ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ട്രംപിനെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് യു.എസ് നീതിന്യായ വകുപ്പ്. അധികാരത്തിലിരിക്കെ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട ഫെഡറൽ ക്രിമിനൽ കുറ്റങ്ങളുടെ പ്രോസിക്യൂഷനിൽ നിന്ന് ട്രംപിന് ഭാഗിക സംരക്ഷണം ലഭിക്കുമെന്ന് ജൂലായിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ കുറ്റപത്രം. ട്രംപിനെതിരെയുള്ള ക്രിമിനൽ ചാർജ്ജുകളിൽ മാറ്റമില്ല. എന്നാൽ, കേസിൽ സിറ്റിംഗ് പ്രസിഡന്റായിട്ടല്ല, മറിച്ച് രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയിലാണ് ട്രംപ് ഇടപെടൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടുന്നു. അതേ സമയം, നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് കേസിൽ വിചാരണ തുടങ്ങില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |