വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ബന്ധിപ്പിച്ചിട്ടുള്ള ബോയിംഗിന്റെ സ്‌റ്റാർലൈനർ പേടകത്തിൽ നിന്ന് വിചിത്ര ശബ്ദം കേൾക്കുന്നതായി റിപ്പോർട്ട്. നിലയത്തിലെ അമേരിക്കൻ ബഹിരാകാശ സഞ്ചാരി ബച്ച് വിൽമോർ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിനെയാണ് ഇക്കാര്യമറിയിച്ചത്. ശനിയാഴ്ച സ്റ്റാർലൈനർ ആളില്ലാതെ ഭൂമിയിൽ മടങ്ങിയെത്താനിരിക്കെയാണ് സംഭവം.
സോണാറിന് സമാനമായി സ്ഥിരമായ ഇടവേളകളിൽ ഒരു വസ്തു തട്ടുന്നപോലുള്ള സ്‌പന്ദനമാണ് പേടകത്തിന്റെ സ്പീക്കറിൽ നിന്ന് കേൾക്കുന്നത്. വിൽമോർ റെക്കോഡ് ചെയ്ത ശബ്ദം റേഡിയോയിലൂടെ ഹൂസ്റ്റൺ സെന്ററിന് കേൾക്കാനായെന്ന് എക്സിലൂടെ പുറത്തുവന്ന ഓഡിയോ റെക്കോഡിൽ വ്യക്തമാക്കുന്നു.
ഇത്തരം സംഭവങ്ങൾ അസാധാരണമല്ല. ശബ്ദത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇലക്ട്രോമാഗ്നറ്റിക് ഇന്റർഫറൻസ്, ഓഡിയോ സിസ്റ്റം ഫീഡ്ബാക്ക് തുടങ്ങിയ സാദ്ധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്.
ജൂൺ 5നാണ് ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും വഹിച്ച് സ്റ്റാർലൈനർ നിലയത്തിലെത്തിയത്. ജൂൺ 13ന് ഇരുവരുമായി ഭൂമിയിൽ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ, പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകി. സുനിതയും വിൽമോറും ഫെബ്രുവരിയിൽ സ്‌പേസ് എക്‌സ് പേടകത്തിൽ തിരിച്ചെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |