തിരുവനന്തപുരം: കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറായിരുന്ന എൻ. രാമചന്ദ്രന്റെ പേരിലുള്ള അവാർഡ് സ്വീകരിക്കാൻ സീതാറാം യെച്ചൂരി വന്നപ്പോൾ അത് സമ്മാനിക്കാനെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പ്രസംഗങ്ങൾ നീണ്ടപ്പോൾ യെച്ചൂരിയാകെ വൈഷമ്യത്തിലായി. കാരണം പുകവലിക്കാതിരിക്കാൻ വയ്യ.
ഒടുവിൽ ടോയ്ലെറ്റിൽ പോയിവരാമെന്നു പറഞ്ഞ് വേദിയിൽ നിന്നിറങ്ങി. ടോയ്ലെറ്റ് കാട്ടിക്കൊടുത്തപ്പോൾ ചിരിച്ചു കൊണ്ടു പറഞ്ഞു 'എനിക്ക് ടോയ്ലെറ്റിൽ ഒന്നും പോകണ്ട. ഒരു സിഗരറ്റ് വലിക്കാൻ ഇറങ്ങിയതാണ്". രണ്ട് സിഗരറ്റ് വലിച്ച ശേഷമാണ് യെച്ചൂരി വേദിയിലേക്ക് മടങ്ങിയത്. ചെയിൻ സ്മോക്കറായിരുന്നു അദ്ദേഹം. ഉറ്റ സുഹൃത്തുക്കൾ ഉപദേശിച്ചിട്ടും ആ ശീലം നിറുത്തിയില്ല.
അടുപ്പമുള്ളവർ സീതയെന്നും സീതാറാം എന്നുമാണ് യെച്ചൂരിയെ വിളിച്ചിരുന്നത്. പെട്ടെന്ന് സൗഹൃദത്തിലാകുന്ന പ്രകൃതം. യെച്ചൂരിയോട് എന്നും വാത്സല്യം കാട്ടിയ നേതാവാണ് വി.എസ്. അച്യുതാനന്ദൻ. എസ്. രാമചന്ദ്രൻ പിള്ളയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കാൻ കേരള ഘടകം കരുനീക്കിയപ്പോൾ വി.എസ് യെച്ചൂരിക്കൊപ്പം ഉറച്ചുനിന്നു. വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വി.എസ് ചിരിച്ചുകൊണ്ട് നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. തിരുവനന്തപുരത്ത് എത്തുമ്പോഴൊക്കെ വി.എസ് വിശ്രമിക്കുന്ന വസതിയിൽ യെച്ചൂരി എത്തിയിരുന്നു. വി.എസിന്റെ കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. പ്രിയപ്പെട്ട യെച്ചൂരി വിടവാങ്ങുമ്പോൾ അതൊന്നുമറിയാതെ വി.എസ് വിശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |