പാലക്കാട്: ലെബനനിൽ ചൊവ്വാഴ്‌ചയുണ്ടായ പേജർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബൾഗേറിയൻ അന്വേഷണം നേരിടുന്ന റിൻസണെ പിന്തുണച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫേസ്‌ബുക്ക് പോസ്‌റ്റിലാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. വയനാട് മാനന്തവാടി സ്വദേശിയും നോർവീജിയൻ പൗരനുമായ റിൻസൺ ജോസിന്റെ കമ്പനിയായ നോർട്ട ഗ്ളോബൽ ലിമിറ്റഡാണ് പേജറുകൾ ഹിസ്‌ബുള്ളയ്‌ക്ക് നൽകിയത് എന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ബൾഗേറിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ബൾഗേറിയയിലാണ് നോർട്ട ഗ്ളോബൽ ലിമിറ്റഡ് കമ്പനി രജിസ്‌റ്റർ ചെയ്‌തിരുന്നത്.
'നമ്മുടെ രാജ്യത്തിന്റെ പുത്രനാണ്. മലയാളിയാണ്. എന്ത് വില കൊടുത്തും റിൻസനും കുടുംബത്തിനും സംരക്ഷണം നൽകണം.' എന്നാണ് സന്ദീപ് വാര്യർ റിൻസണെ പിന്തുണച്ച് കൊടുത്തത്. റിൻസൺ ചെയ്‌ത തെറ്റെന്തെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റിൽ ചോദിക്കുന്നുണ്ട്.
ലിങ്ക്ഡിൻ അക്കൗണ്ടിൽ ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് റിൻസൺ എന്നാണ് വ്യക്തമാക്കുന്നത്. ഓട്ടോമേഷൻ, മാർക്കറ്റിംഗ്, എഐ തുടങ്ങിയവയിലും താത്പര്യമുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്.
സ്‌ഫോടന പരമ്പരകളിൽ ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പങ്ക് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ബൾഗേറിയൻ സ്‌റ്റേറ്റ് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കുന്നു. അതേസമയം, ബൾഗേറിയയിൽ പേജറുകൾ കയറ്റുമതി ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബൾഗേറിയൻ സ്‌റ്റേറ്റ് സെക്യൂരിറ്റി ഏജൻസി അറിയിക്കുന്നത്.
ഹംഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെൽ കമ്പനിയായ ബിഎസി കൺസൾട്ടിംഗ് ഇടനിലക്കാരായി പ്രവർത്തിച്ചാണ് പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്നാണ് റിപ്പോർട്ട്. ഈ കമ്പനി ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ സൃഷ്ടിയാണെന്നാണ് കരുതുന്നത്. ഓഫീസോ ഫാക്ടറിയോ ഇല്ലാത്ത ഈ സ്ഥാപനത്തെക്കുറിച്ച് ഹംഗേറിയൻ അധികൃതർക്ക് നേരത്തേ തന്നെ സംശയമുണ്ടായിരുന്നു. തായ്‌വാൻ കമ്പനിയായ 'ഗോൾഡ് അപ്പോളോ'യ്ക്ക് വേണ്ടി ആയിരക്കണക്കിന് പേജറുകൾ നിർമിക്കാൻ ബിഎസി കൺസൾട്ടിംഗ് മുൻകൈ എടുത്ത് പ്രവർത്തിച്ചതായി റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |