കൊച്ചി നഗരത്തിലെ വീടുകളിൽ നിന്ന് തോട്ടികളായ മനുഷ്യർ മലംകൊണ്ടുചെന്ന് തള്ളിയിരുന്ന ഇടമായിരുന്നു ഇന്നത്തെ കലൂർ ബസ് സ്റ്റാൻഡ് പരിസരം. മലം ചുമക്കുന്ന മനുഷ്യരെ അകറ്റി നിറുത്തിയ സമൂഹത്തിൽ നിന്ന് എം.എം. ലോറൻസ് എന്ന വിപ്ളവകാരിയാണ് അവരെ ചേർത്തു പിടിക്കാനെത്തിയത്. തോട്ടികളും മനുഷ്യരാണെന്നും അവർ തൊഴിലാളികളാണെന്നും തിരിച്ചറിഞ്ഞ അപൂർവം പേരിൽ ഒരാൾ. തമിഴരുൾപ്പെടെയുളള തോട്ടികളെ സമീപിച്ച് അവരെ ഒന്നിപ്പിച്ച് ലോറൻസിന്റെ നേതൃത്വത്തിൽ പ്രകടനം നടന്നപ്പോൾ നഗരവാസികൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. അങ്ങനെ തോട്ടികളും തങ്ങളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞു.
മെട്രോ കൊച്ചിയുടെ പുതിയ വികസനകാലത്ത് തോട്ടികൾ മലമെറിഞ്ഞയിടം നഗരത്തിന്റെ കണ്ണായി മാറിയതും മറ്റും ചർച്ചാവിഷയമായപ്പോഴാണ് കഴിഞ്ഞ വർഷം ബാലചന്ദ്രൻ ചുള്ളിക്കാട് എം.എം. ലോറൻസിനെ പരാമർശിച്ച് 'തോട്ടി" എന്ന കവിതയെഴുതിയത്. ലോറൻസിന് മുമ്പും ചിലർ തോട്ടികളെ സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും മറ്റും അഭിപ്രായമുയർന്നപ്പോൾ ചുള്ളിക്കാടും സി.ഐ.സി.സി ജയചന്ദ്രനും ചേർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 25 ന് അദ്ദേഹത്തെ വീട്ടിലെത്തി കണ്ടു. അന്ന് കവിത മുഴുവനും ചുള്ളിക്കാട് തന്നെ ലോറൻസിനെ ചൊല്ലി കേൾപ്പിക്കുകയും ചെയ്തു. കവിതയിൽ നിന്ന്:
ബോട്ടുജെട്ടിയിൽ ഗാന്ധി പറഞ്ഞു:
തോട്ടിയിൽനിന്നും വമിക്കുന്ന ദുർഗന്ധം
അവന്റെ മലത്തിന്റേതല്ല,
നിങ്ങളുടെ മലത്തിന്റേതാണ്.
അപ്പോൾ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ്
നീരുകെട്ടിയ കാലുകൾ കവച്ചുനിന്ന്
അമറികൊണ്ട്
ലോറൻസു ചേട്ടനെ പെറ്റു.
പൊക്കിളിൽനിന്ന് ചെങ്കൊടി
വലിച്ചൂരിയെടുത്തുയർത്തിപ്പിടിച്ച്
ഭൂമിയുടെ പടവുകളിറങ്ങിച്ചെന്ന്
കുപ്പയാണ്ടിയുടെ തോളിൽ കൈവെച്ച്
ലോറൻസ്ചേട്ടൻ വിളിച്ചു:
സഖാവേ...
അയാൾ ആദ്യമായി
പാതാളത്തിൽനിന്ന് കണ്ണുകളുയർത്തി,
മലത്തിൽനിന്ന് മാനത്തേക്കു നോക്കി...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |