അങ്കിത് അശോകന് വീഴ്ചയുണ്ടായി
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന് എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ട്. എന്നാൽ, തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന് വീഴ്ച പറ്റിയതായി ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് അനൂകൂലമായ സാഹചര്യമൊരുക്കാൻ സർക്കാർ പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കിയെന്ന ആക്ഷേപം പൂർണമായി തള്ളുന്നതാണ് റിപ്പോർട്ട്.
കോടതി നിർദ്ദേശങ്ങളുടെ ഭാഗമായാണ് പൊലീസ് സുരക്ഷാ നടപടികൾ സ്വീകരിച്ചത്. പൂരത്തിലെ ചില ചടങ്ങുകൾ വൈകിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിൽ ഗൂഢാലോചനയുണ്ടെന്നു പറയാനാകില്ല. ഗൂഢാലോചനയോ അട്ടിമറിയോ നടന്നതിനു തെളിവുമില്ല. ദേവസ്വം അധികൃതരും ഗൂഢാലോചന നടന്നതായി പറഞ്ഞിട്ടില്ല.
മലയാളിയും അനുഭവപരിചയവുമുള്ള ഉദ്യോഗസ്ഥനാണ് അങ്കിത് അശോകൻ. അദ്ദേഹത്തിന്റെ സഹായത്തിനു മുതിർന്ന ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. എന്നാൽ, അദ്ദേഹം ജനങ്ങളോട് അനുനയത്തോടെ ഇടപെട്ടില്ല. കാര്യങ്ങൾ കൈവിട്ടിട്ടും സ്ഥലത്തുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരാഴ്ചയ്ക്കകം അന്വേഷണം നടത്തി നൽകാൻ അഞ്ചു മാസം മുമ്പ് മുഖ്യമന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ടാണ് ശനിയാഴ്ച ഡി.ജി.പിക്ക് സമർപ്പിച്ചത്. അന്വേഷണത്തിന് ഒരാഴ്ചകൂടി സമയം നീട്ടി നൽകിയെന്നും 24ന് റിപ്പോർട്ട് ലഭിക്കുമെന്നും ശനിയാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് എ.ഡി.ജി.പി റിപ്പോർട്ട് കൈമാറിയത്.
മാറ്റാൻ വൈകിയതിന്
വിശദീകരണം
ആരോപണങ്ങളെ തുടർന്ന് പൂരം അവസാനിച്ച ഉടൻ അങ്കിത് അശോകനെ കമ്മിഷണർ സ്ഥാനത്തു നിന്നു മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ലോക്‌സഭ തിരഞ്ഞെടുപ്പായതിനാൽ ഒന്നരമാസം വൈകിയാണ് മാറ്റാനായതെന്നും റിപ്പോർട്ടിൽ പറയുന്നു.
1300 പേജും
ചിത്രങ്ങളും
1300 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്
ബാരിക്കേഡുകൾ തിരിച്ച് സുരക്ഷ ഒരുക്കിയതിന്റെ
ചിത്രങ്ങളടക്കം റിപ്പോർട്ടിൽ
എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കുന്നില്ല. ജുഡീഷ്യൽ അന്വേഷണം വേണം. പൂരം താറുമാറായതിന്റെ നേട്ടം ലഭിച്ചവരും ആവശ്യപ്പെടുന്നത് ജുഡീഷ്യൽ അന്വേഷണമാണ്. പൂരം കലങ്ങിയത് തിരഞ്ഞെടുപ്പിനെ ബാധിച്ചു.
കെ.മുരളീധരൻ
വനംവകുപ്പാണ് ഏറ്റവും വലിയ കളി നടത്തുന്നത്. യഥാർത്ഥ കുറ്റക്കാർ പിന്നിൽ നിന്ന് ചിരിക്കുകയാണ്. സി.ബി.ഐ അന്വേഷിക്കണം
ജി.രാജേഷ്
സെക്രട്ടറി
പാമേക്കാവ് ദേവസ്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |