ഛണ്ഡിഗർ: സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് ബി.ജെ.പി അദ്ധ്യക്ഷൻ സുനിൽ ജാഖർ രാജിവച്ചതായി റിപ്പോർട്ട്.
രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് വിവരം. അദ്ദേഹവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന അദ്ധ്യക്ഷനെന്ന രീതിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് ദേശീയ നേതൃത്വത്തെ സുനിൽ ജാഖർ അറിയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നിരുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നിന് ചണ്ഡീഗറിൽ നടന്ന ബി.ജെ.പി സംസ്ഥാന യോഗത്തിൽ പാർട്ടി അംഗത്വ യജ്ഞത്തിന് തുടക്കമിട്ട പരിപാടിയിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. പഞ്ചാബിലെ കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന ജാഖർ 2022ലാണ് പാർട്ടി വിട്ടത്. പിന്നീട് ബി.ജെ.പിയിൽ ചേർന്നു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പദവി നൽകുകയും ചെയ്‌തു. അന്ന് തീരുമാനത്തിൽ സംസ്ഥാന നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |