തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ
പ്രസിഡന്റായി ഇൻഫോസിസ് സഹസ്ഥാപകനും ആക്സിലർ വെഞ്ചേഴ്സ് ചെയർമാനുമായ ക്രിസ് ഗോപാലകൃഷ്ണനെ കേന്ദ്ര സർക്കാർ നിയമിച്ചു. ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. തിരുവനന്തപുരം സ്വദേശിയാണ് ക്രിസ് ഗോപാലകൃഷ്ണൻ. ഭരണസമിതി അംഗങ്ങൾ: പ്രൊഫ.അരവിന്ദ് (നിംഹാൻസ്,ബംഗളൂരു), പ്രൊഫ.പ്രമോദ് ഗാർഗ് (എയിംസ്,ഡൽഹി ),പ്രൊഫ.എ.ജി.രാമകൃഷ്ണൻ (ഐ.ഐ.എസ്.സി, ബംഗളൂരു), ഡോ.വി.കെ.സാരസ്വത് (നിതി ആയോഗ് അംഗം), പ്രൊഫ.ജയേഷ് ബെല്ലാരെ (ഐ.ഐ.ടി, മുംബയ്) പ്രൊഫ.എസ്.ഗണേഷ് (ഐ.ഐ.ടി, കാൺപൂർ), ഡോ.ചന്ദ്രഭാസ് നാരായണ (ഡയറക്ടർ,ആർ.ജി.സി.ബി, തിരുവനന്തപുരം), എൻ.ഗണപതി സുബ്രഹ്മണ്യം (ചെയർമാൻ, ടാറ്റാ എലക്സസി).
സ്കൂളുകളിൽ
ലഹരിവിരുദ്ധ സംവാദ സദസ്
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഒക്ടോബർ രണ്ടിന് ലഹരിവിരുദ്ധ സംവാദ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 10.30ന് മന്ത്രി നിർവഹിക്കും.
നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കും. നവംബർ 14ന് സ്കൂളുകളിൽ പ്രത്യേക ലഹരിവിരുദ്ധ അസംബ്ലി സംഘടിപ്പിക്കും. ഡിസംബർ 10ന് ലഹരിവിരുദ്ധ സെമിനാർ നടത്തും. ജനുവരി 30ന് ക്ലാസ് സഭകൾ ചേരും.
ആഭ്യന്തര സെക്രട്ടറിക്ക്
കോടതിവിമർശനം
ന്യൂഡൽഹി: ഓൺലൈനിൽ മൊഴി നൽകാതിരുന്ന സംസ്ഥാന ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് ഡൽഹി റോസ് അവന്യു കോടതിയുടെ വിമർശനം. സിൻഹയ്ക്ക് ഈഗോയാണെന്ന് നിരീക്ഷിച്ച അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ദിവ്യ മൽഹോത്ര ഒക്ടോബർ 16ന് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് കാട്ടി ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.
ഡൽഹി കേരളാ ഹൗസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് ഇടതു നേതാക്കൾക്കെതിരായ കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. സംഭവം നടക്കുമ്പോൾ കേരളാഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണർ ആയിരുന്ന ബിശ്വനാഥ സിൻഹയാണ് പരാതിക്കാരൻ. കേസിൽ സിൻഹ ഇന്നലെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായി ഓൺലൈനായി മൊഴി രേഖപ്പെടുത്തണമായിരുന്നു. എന്നാൽ കേസ് പരിഗണിച്ചപ്പോൾ സിൻഹ ഹാജരായിട്ടില്ലെന്ന് തിരുവനന്തപുരം കോടതിയിൽ നിന്നറിയിച്ചു. ഓഫീസ് മുറിയിലിരുന്ന് മൊഴി നൽകാൻ അനുവദിക്കണമെന്ന സിൻഹയുടെ അഭ്യർത്ഥന കോടതി തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |