മേപ്പയ്യൂർ: ചെറുവണ്ണൂർ പവിത്രം ജുവലറി കവർച്ചാ കേസിലെ പ്രതികളിലൊരാൾ പിടിയിൽ. ബീഹാർ കിഷൻ ഗഞ്ച് ജില്ലയിലെ ദിഗൽ ബങ്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ മങ്കുര ബാൽവാടങ്കി ഹൗസിൽ മുഹമ്മദ് മിനാർ ഉൽഹഖ് (24) ആണ് അറസ്റ്റിലായത്.
പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മേപ്പയ്യൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് റൂറൽ എസ്.പിയുടെ നിർദ്ദേശ പ്രകാരം പേരാമ്പ്ര ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡാണ് അന്വേഷിച്ചത്.
ജൂലൈ 6 ന് പുലർച്ചെയാണ് ജുവലറിയുടെ പിന്നിലെ ചുവർതുരന്ന് അകത്തു കടന്ന് 250 ഗ്രാമോളം സ്വർണവും 5 കിലോഗ്രാം വെളളിയാഭരണങ്ങളും കവർച്ച ചെയ്തത്. കളവിനുശേഷം പുലർച്ചെ നാട്ടിലേക്ക് ട്രെയിൻ മാർഗം രക്ഷപ്പെടുയായിരുന്നു.
യാതൊരു തെളിവും അവശേഷിപ്പിക്കാത്ത കേസിൽ, പോലീസ് ആഴ്ചകളോളം പരിശ്രമിക്കുകയും, തുടർന്ന് മുയിപ്പോത്ത് സിസി.ടി.വി ക്യാമറയിൽ 6 ന് പുലർച്ചെ രണ്ടുപേർ ധൃതിയിൽ നടന്നുപോകുന്ന ചിത്രം പൊലീസിന് ലഭിക്കുകയും ചെയ്തു. തുടർന്ന് ഈ കാലയളവിൽ നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
മുയിപ്പോത്ത് മുഹമ്മദ് ഹാജിയുടെ ബിൽഡിംഗിൽ താമസിച്ച രണ്ടുപേരെപ്പറ്റി അന്വേഷണം നടത്തുകയും പ്രതികളാണെന്ന് ഉറപ്പു വരുത്തുകയുമായിരുന്നു. തുടർന്ന് പോലീസ് ശേഖരിച്ച വിവരങ്ങളിലൂടെ മുഹമ്മദ് മിനാർ ഉൽഹഖി(24) നെ ബീഹാറിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ സുധീർ ബാബു, എ.എസ്.ഐ ലിനേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിഞ്ചുദാസ്, സിവിൽ പൊലീസ് ഓഫീസർ ജയേഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് ബീഹാർ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
ബീഹാറിലെ അപകടമേറിയ , കൊടും കുറ്റവാളികൾ ഉൾപ്പെടെ വസിക്കുന്ന ദിഗൽ ബങ്ക്, കിഷൻ ഗഞ്ച് തുടങ്ങിയ പ്രദേശത്തു നിന്നും സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്.
മേപ്പയ്യൂർ ഇൻസ്പെക്ടർ ഷൈജുവിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ റഫീഖ്, സുധീർ ബാബു, ലത്തീഫ് ,എ എസ് ഐ മുനീർ ഇ.കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനീഷ്.ടി, ഷാഫി എൻ എം, ലസിത്ത്, സിഞ്ചുദാസ്, ജയേഷ് കെ.കെ, രതീഷ്, ലിനീഷ്, സൈബർ സെൽ സി പി ഒ വിജീഷ്, അന്വേഷണത്തിനിടെ മരണപ്പെട്ട സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |