പെരിന്തൽമണ്ണ: കുന്നപ്പള്ളി കളത്തിലക്കരയിലെയും ആശാരിക്കരയിലെയും വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് തളിക്കോട് സ്വദേശി
തടത്തരികത്ത് സജിന മൻസിൽ റോയ് എന്ന നസീമിനെയാണ് (52) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനു ശേഷം പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് -1 കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ മേയ് 22ന് പുലർച്ചെയായിരുന്നു കവർച്ച. സംസ്ഥാനത്തുടനീളം നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്ക് സമീപമുള്ള കുറ്റപ്പുഴയിലാണ് ഇയാൾ ഇപ്പോൾ കുടുംബവുമായി താമസിച്ചു വരുന്നത്.
അവധി ദിവസങ്ങളിൽ ഉച്ചയോടെ തിരുവല്ലയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ കയറി തൃശൂരിൽ ചെന്നിറങ്ങി അവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോയാണ് മോഷണം നടത്തിയിരുന്നത്. അലക്കിത്തേച്ച് വടിവൊത്ത വെള്ളമുണ്ടും ഷർട്ടും ധരിച്ചു കൈയിൽ റാഡോ വാച്ച് കെട്ടി മോഷ്ടാവെന്ന് സംശയം തോന്നാത്ത നിലയിലാണ് മോഷണത്തിന് പോവുക. മൊബൈൽ ഫോൺ മോഷണത്തിനു കൊണ്ടു പോകില്ല. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് രാത്രി പത്തിന് മുമ്പായെത്തി ബാറിൽ കയറി മദ്യപിക്കും. ശേഷം ഇടറോഡുകളിലൂടെ സഞ്ചരിച്ച് സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതും ആളില്ലാത്തതുമായ വീടുകളിലെ വാതിൽ കുത്തിതുറന്നു അകത്തു കയറി മോഷണം നടത്തും. നേരം പുലരും മുമ്പ് ബസ് കയറി തിരികെ പോകുന്നതാണ് ഇയാളുടെ രീതി. പെരിന്തൽണ്ണ സബ്ബ് ഇൻസ്‌പെക്ടർ ടി.പി.ഉദയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മിഥുൻ, മുഹമ്മദ് സജീർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |