കൊച്ചി: ലൈംഗിക പീഡനക്കേസ് നേരിടുന്ന നടൻ സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം തിങ്കളാഴ്ച സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കാനാണ് തീരുമാനം.
ഉന്നതരുടെ സംരക്ഷണയിലാണ് സിദ്ദിഖുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവ് കോടതിയെ അറിയിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസും മറ്റ് സംസ്ഥാനങ്ങളിലെ പത്രങ്ങളിൽ പരസ്യം നൽകിയത് ഉൾപ്പടെ വിവരങ്ങൾ ധരിപ്പിക്കും. എസ്പി മെറിൻ ജോസഫും സംഘവുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഡൽഹിയിലേക്ക് പോകുന്നത്.
ഡൽഹിയിൽ എത്തുന്ന മെറിൻ ജോസഫ് ഇന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകയാണ് ഐശ്വര്യ. മുൻകൂർ ജാമ്യാപേക്ഷ വനിതാ ജഡ്ജി അടങ്ങിയ സുപ്രീംകോടതി ബെഞ്ച് തിങ്കളാഴ്ചയാണ് പരിഗണിക്കുക. ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും, സതീഷ് ചന്ദ്ര ശർമ്മയും ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചിൽ 62ാമത്തെ കേസാണ്.
2016ൽ നടന്നുവെന്ന് പറയുന്ന പീഡനത്തിൽ എട്ടുവർഷത്തിനു ശേഷം 2024ലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് തുടങ്ങിയ വാദമുഖങ്ങളാണ് സിദ്ദിഖ് ഉന്നയിക്കുന്നത്. സാക്ഷികളുടെ വിശ്വാസ്യതയെയും ചോദ്യംചെയ്യുന്നു. ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കും. ശേഖരിച്ച തെളിവുകൾ ആവശ്യമെങ്കിൽ സുപ്രീകോടതിക്ക് കൈമാറും.
ഇതിനിടെ, നടൻ സിദ്ദിഖ് പോകാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണ സംഘം തെരച്ചിൽ നടത്തിയിരുന്നു. സംസ്ഥാനം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സിദ്ദിഖിന്റെ മൊബൈൽ ഫോൺ ഇടയ്ക്ക് ഓണായെങ്കിലും വൈകാതെ വീണ്ടും സ്വിച്ച് ഓഫായി. കീഴടങ്ങുമെന്ന അഭ്യൂഹം പരന്നെങ്കിലും അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |