കോഴിക്കോട്: മാസപ്പടി വിവാദക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്ന് എസ്എഫ്ഐഒ മൊഴിയെടുത്തതിൽ പ്രതികരിച്ച് ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ്. അന്വേഷണസംഘം മൊഴി ശേഖരിച്ചതിൽ പുതുമയില്ലെന്നും ആരോപണങ്ങൾ തെറ്റാണെന്ന് നേരത്തെ തെളിഞ്ഞതുമാണെന്ന് മന്ത്രി വ്യക്തമാക്കി.
'ഇത്തരത്തിൽ ഒരു കാര്യം വരുമ്പോൾ അതിന്റെ എല്ലാ കാര്യങ്ങളും നേരിട്ട് തന്നെ പോകുമെന്ന് മുൻപ് തന്നെ പറഞ്ഞിട്ടുള്ളതാണ്. തൃശൂർ സീറ്റിനുവേണ്ടി കോംപ്രമൈസുകൾ നടന്നെന്ന് പോലും ഇക്കാര്യത്തിൽ പ്രചരണം നടന്നിരുന്നില്ലേ? പല കാര്യങ്ങളിലും ബിജെപിയും ആർഎസ്എസുമായി മുഖ്യമന്ത്രി കോംപ്രമൈസ് നടത്തുന്നുവെന്ന് പ്രചരിപ്പിച്ചിരുന്നില്ലേ? ഇതിനപ്പുറം ഒന്നും പറയാനില്ല. ഇത്തരം ആരോപണങ്ങൾ പ്രചരിപ്പിച്ചവർക്കെല്ലാം ഇപ്പോൾ എന്താണ് പറയാനുള്ളതെന്ന് സ്വാഭാവികമായും ജനങ്ങൾ ചിന്തിക്കും. ഇത് സംബന്ധിച്ചുള്ള രാഷ്ട്രീയ വശങ്ങളെല്ലാം തന്നെ മുൻപ് പറഞ്ഞിട്ടുളളതാണ്'- റിയാസ് പറഞ്ഞു.
അതേസമയം, എസ്എഫ്ഐഒ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തിയതിൽ പ്രതികരണവുമായി പരാതിക്കാരനും അഭിഭാഷകനുമായ ഷോൺ ജോർജും രംഗത്തെത്തി. കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ഗൃഹപാഠം ചെയ്തിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. 'ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് ഫയൽ ചെയ്തതത്. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമ്പോൾ തന്നെ ശുഭ പ്രതീക്ഷയായിരുന്നു.
വീണാ വിജയൻ ഒരു ഫാക്ടർ അല്ല. വീണയുടേത് ഒരു കറക്കുകമ്പനിയാണ്. മുഖ്യമന്ത്രിയുടെ മകൾ, റിയാസിന്റെ ഭാര്യ എന്നീ നിലയിലാണ് പണമിടപാട് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരും. സിപിഎം - ബിജെപി ബന്ധം എന്ന പ്രചാരണത്തിന് കൂടിയുളള മറുപടിയാണിത്'- ഷോൺ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |