തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ പുതിയ സീസണിന് ഗംഭീര ജയത്തോടെ തുടക്കമിട്ട് കേരളം. സീസണിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയിട്ടും പഞ്ചാബിനെതിരെ കേരളം 8 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. അതിഥി താരങ്ങളുടെ സ്പിൻ കരുത്തും നാടൻ താരങ്ങളുടെ ബാറ്റിംഗ് പ്രകടനവുമാണ് കേരളത്തിന് ജയമൊരുക്കിയത്.ഇടയ്ക്ക് മഴയുയർത്തിയ ഭീഷണിയും മറികടന്നാണ് കേരളത്തിന്റെ കുതിപ്പ്. മത്സരത്തിന്റെ അവസാന ദിവസമായ ഇന്നലെ പഞ്ചാബിനെ രണ്ടാം ഇന്നിംഗ്‌സിൽ 142 റൺസിന് ഓൾഔട്ടാക്കിയ കേരളം വിജയലക്ഷ്യമായ 158 റൺസിലേക്ക് 2 വിക്കറ്റ് നഷടപ്പെടുത്തി അനായാസം എത്തുകയായിരുന്നു. സ്കോർ: പഞ്ചാബ് 194/10,142/10, കേരളം 179/10,158/2. ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്‌സിൽ നാല് വിക്കറ്റും നേടിയ കേരളത്തിന്റെ അതിഥി താരം ആദിത്യ സർവാതേയാണ് കളിയിലെ താരം.
സ്പിൻ കെണി
സ്പിന്നർമാരുടെ പറുദീസയായി മാറിയ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ പിച്ചിൽ 4 വിക്കറ്റ് വീതം നേടിയ സർവാതെയും ബാബ അപരാജിതും 2 വിക്കറ്റ് വീഴ്‌ത്തിയ ജലജ് സക്സേനയും ചേർന്നാണ് പാകിസ്ഥാനെ രണ്ടാം ഇന്നിംഗ്‌സിൽ 142ൽ ഒതുക്കിയത്.
ഇന്നലെ രാവിലെ 23/3 എന്ന നിലയിലാൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച പഞ്ചാബിന് ആറാം ഓവറിൽ തന്നെ ക്രിഷ് ഭഗതിനെ (5) നഷ്
മായി. ബാബ അപരാജിതിനായിരുന്നു വിക്കറ്റ്. വൈകാതെ 12 റൺസെടുത്ത നേഹൽ വധേരയെയും അപരാജിത് ക്ലീൻ ബൗൾഡാക്കി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന അൻമോൽപ്രീത് സിങ്ങും (17), പ്രഭ്സിമ്രാൻ സിങ്ങും (51) പഞ്ചാബിന് പ്രതീക്ഷ നല്കി. ഇരുവരും 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പ്രഭ്സിമ്രാനെ മടക്കി ജലജ് സക്സേന കേരളത്തിന് ബ്രേക്ക്ത്രൂ നൽകി. തുടർന്ന് 21 റൺസിനിടെ പഞ്ചാബിന് ശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു.
അനായാസം
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഏകദിന ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. രോഹൻ കുന്നുമ്മലിൻ്റെ അതിവേഗ ഇന്നിങ്സ് തുടക്കത്തിൽ തന്നെ കേരളത്തിന് മുൻതൂക്കം നല്കി. 36 പന്തിൽ 48 റൺസുമായി രോഹൻ മടങ്ങിയെങ്കിലും ക്യാപ്ടൻ സച്ചിൻ ബേബിയും (56) തുടർന്നെത്തിയ ബാബ അപരാജിത്തും (39) മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്നു.സച്ചിൻ ( 56) അ റൺസെടുത്തു. അർദ്ധ ശതകം നേടിയ സച്ചിനെ വിജയത്തനരികെ വച്ച് ഇമൻജോത്ത് പുറത്താക്കി. പിന്നീടെത്തിയ സൽമാൻ നിസാർ (7) ബാബ അപരാജിതിനൊപ്പം അനായാം കേരളത്തെ വിജയതീരത്തെത്തിച്ചു. 18മുതൽ ബംഗളൂരുവിൽ കർണ്ണാടകവുമായാണ് കേരളത്തിൻ്റെ അടുത്ത മത്സരം.
അതിഥികൾ അടിപൊളി
മൂന്ന് അതിഥി താരങ്ങളുടേയും പ്രകടനം കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായി. ആദിത്യ സർവാതെ രണ്ട് ഇന്നിംഗ്‌സുകളിലായി ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ജലജ് സക്സേന ഏഴ് വിക്കറ്റ് സ്വന്തമാക്കി.ബാബ അപരാജിത് നാല് വിക്കറ്റിനൊപ്പം രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് കൊണ്ടും തിളങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |