ടെൽ അവീവ്: തെക്കൻ ലെബനനിലെ നബാത്തിയേയിൽ മുനിസിപ്പാലിറ്റി ആസ്ഥാനം വ്യോമാക്രമണത്തിൽ തകർത്ത് ഇസ്രയേൽ. ടൗൺ മേയർ അടക്കം 16 പേർ കൊല്ലപ്പെട്ടു. 52 പേർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ കരയാക്രമണത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായം ഏകോപിപ്പിക്കാൻ ചേർന്ന യോഗത്തിനിടെയായിരുന്നു ആക്രമണം. ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർത്തെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം. ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ ഭൂഗർഭ ആയുധ ഡിപ്പോയും തകർത്തു.
ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ തുടങ്ങിയ ഇസ്രയേലിന്റെ ആക്രമണം ലെബനീസ് ഉദ്യോഗസ്ഥർക്ക് നേരെ വ്യാപിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ലെബനീസ് സർക്കാർ കെട്ടിടത്തിന് നേരെ ആദ്യമായാണ് ഇസ്രയേൽ ഇത്രയും വലിയ ആക്രമണം നടത്തുന്നത്.
അതേ സമയം, ഒക്ടോബർ 1നുണ്ടായ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാനുള്ള ഇസ്രയേലിന്റെ പദ്ധതി തയ്യാറായെന്നാണ് സൂചന. അധികം വൈകാതെ ആക്രമണമുണ്ടായേക്കുമെന്ന ആശങ്ക ഇതോടെ ശക്തമായി.
ഇസ്രയേലിന് യു.എസിന്റെ മുന്നറിയിപ്പ്
30 ദിവസത്തിനുള്ളിൽ ഗാസയിൽ മാനുഷിക സഹായ ലഭ്യത വർദ്ധിപ്പിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് യു.എസ്. അല്ലാത്തപക്ഷം ചില സൈനിക സഹായങ്ങൾ നിറുത്തലാക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
ഗാസയിലെ മാനുഷിക സാഹചര്യം വഷളാകുന്നതിൽ അതിയായ ആശങ്കയുണ്ടെന്നും സഹായ പ്രവർത്തനങ്ങളെ ഇസ്രയേൽ സൈന്യം തടസപ്പെടുത്തുന്നെന്നും യു.എസ് ഇസ്രയേൽ സർക്കാരിനയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
പിന്നാലെ, ഇന്നലെ 50 ലേറെ സഹായ ട്രക്കുകൾ ഇസ്രയേൽ വടക്കൻ ഗാസയിലേക്ക് കടത്തിവിട്ടു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 65 പേർ കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 42,400 കടന്നു. ജബലിയയിൽ ഉന്നത കമാൻഡർ അടക്കം 50ലേറെ ഹമാസ് അംഗങ്ങളെ ഇസ്രയേൽ വധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |