വിലാസങ്ങൾ പലതാണ് സുഹാസിനി മണിരത്നത്തിന്. ആ വിലാസത്തിലെല്ലാം തിളങ്ങുന്ന വ്യക്തി.നിറഞ്ഞ ചിരിയുടെ കൈ പിടിച്ചായിരിക്കും മിക്കപ്പോഴും സംസാരം. ജയ് മഹേന്ദ്രൻ എന്ന സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരിസുമായി വരുന്ന സുഹാസിനി 'കേരളകൗമുദി" യോട് സംസാരിക്കുന്നു.
ജയ് മഹേന്ദ്രൻ എന്ന വെബ് സീരിസിലേക്ക് എത്താൻ എന്താണ് ആകർഷിച്ചത് ?
കഥ തന്നെയാണ് പ്രധാന കാരണം . സീരിസിനെ പറ്റി സംസാരിക്കാൻ രാഹുൽ റിജി നായർ വിളിച്ചു. രാഹുൽ മുൻപ് ചെയ്ത സിനിമകളെ പറ്റി മനസിലാക്കാൻ ഞാൻ രണ്ടു ദിവസം സമയമെടുത്തു. സിനിമ നിരീക്ഷകനായ ഭരദ്വാജ് രംഗനോടും രാഹുലിനെ പറ്റി ചോദിച്ചു.സീരിസിന്റെ തിരക്കഥയാണ് രാഹുലിന്റേതെന്ന് അറിഞ്ഞു. സംവിധായകൻ ശ്രീകാന്ത് മോഹൻ വീഡിയോ കോൺഫറൻസ് വഴി കഥ കേൾപ്പിച്ചു. ഒരു വനിത രജിസ്ട്രാർ ഓഫീസറുടെ കഥ . നേരായ മാർഗത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് അവർ. സബ് രജിസ്ട്രാറുടെ വേഷം ചെയ്യുന്നത് സൈജു കുറുപ്പാണ്.
ഒരു സർക്കാർ ഉദ്യോഗസ്ഥ എങ്ങനെയാണോ അതെല്ലാം ഞാൻ ഇതിൽ ചെയ്തിട്ടുണ്ട്.ശ്രീകാന്ത് കർക്കശ സ്വഭാവക്കാരനായിരുന്നു. ഞാൻ ചെയ്യുന്നതതെല്ലാം അംഗീകരിച്ചില്ല. ശ്രീകാന്തിന് തൃപ്തി കിട്ടുന്നത് വരെ അത് മാറ്റി ചെയ്യിപ്പിക്കും. ആ സ്വഭാവം വളരെ നല്ലതാണെന്ന് തോന്നി. കാരണം മുതിർന്ന അഭിനേതാക്കൾ വരുമ്പോൾ സംവിധായകർ അവർ ചെയ്യുന്നതെല്ലാം മറുത്ത് പറയാതെ അംഗീകരിക്കാറുണ്ട്. പിന്നീട് എഡിറ്റിംഗ് സമയത്താണ് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നത്. പക്ഷേ ഇവിടെ ആ തെറ്റുകൾ ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ തിരുത്തി. എന്റെ സംഭാഷണം എഴുതിയ രീതിയും ഒരുപാട് ഇഷ്ടപ്പെട്ടു. കുറെ നാളുകൾക്ക് ശേഷമാണ് ഇത്രയും മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആദ്യ സിനിമയിൽ തന്നെ സംസ്ഥാന അംഗീകാരം നേടിയതാണോ തുടർ യാത്ര മനോഹരമായി തീർന്നത് ?
തീർച്ചയായും. ആദ്യത്തെ സിനിമയിൽ ലഭിക്കുന്ന വിജയവും അഭിനന്ദനവും ആത്മവിശ്വാസം വർധിപ്പിക്കുന്നു. നെഞ്ചത്തെ കിള്ളാതെ ഇറങ്ങുമ്പോൾ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. സിനിമ റിലീസായ ഉടൻ പഠനം പൂർത്തിയാക്കാൻ പോയി. പഠനം പൂർത്തിയാക്കി സിനിമ മേഖലയിൽ വരണമെന്നതായിരുന്നു ലക്ഷ്യം. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഞാൻ ചെയ്തിരുന്നതും പരിശീലിച്ചതുമായ ഛായാഗ്രാഹക വേഷം എനിക്ക് തുടരാനായില്ല. അതിനുപകരം ഞാനൊരു അഭിനേത്രിയായി. സംഭവിച്ചതെല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്നു.
ബോളിവുഡിൽ വെയിറ്റിംഗ് , ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി എന്നീ സിനിമകളിൽ തന്നെ നിൽക്കാൻ എന്താണ് കാരണം?
രണ്ടും പരീക്ഷണ ചിത്രങ്ങളായിരുന്നു. മെയിൻസ്ട്രീം ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ എനിക്ക് ഒരിക്കലും താത്പര്യം തോന്നിയില്ല. വൈറ്റിംഗിൽ രണ്ട് ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സ്ത്രീ സംവിധാനം ചെയ്യുന്നതും അണിയറപ്രവർത്തകർ എല്ലാവരും സ്ത്രീകളായതു കൊണ്ടും ഒരു പിന്തുണ എന്ന രീതിയിൽ ചെയ്ത സിനിമയാണ്. ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനിയുടെ സംവിധായകൻ പ്രശാന്ത് നായരെ കുഞ്ഞായിരിക്കുമ്പോൾ മുതൽ അറിയാം. കുടുംബ സുഹൃത്ത് ആയത് കൊണ്ട് പ്രൊഫഷണൽ രീതിയിൽ കണ്ട് ചെയ്ത സിനിമയല്ല.
എപ്പോഴായിരിക്കും മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നത് ?
ഇതുവരെ അങ്ങനെയൊരു ആലോചനയും ഇല്ല. തമിഴ് സിനിമയും സംവിധാനം ചെയ്യാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. ഒരു സിനിമ മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരാൾ സമീപിച്ചു. മാതാപിതാക്കൾക്ക് പ്രായമായിയെന്നും അവരെ വിട്ടിട്ട് വരാൻ കഴിയില്ലെന്നും അറിയിച്ചു.മകൾ എന്ന നിലയിൽ അവർക്ക് എന്നെ ആവശ്യമുണ്ട്.
മണിരത്നം സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏത് ?
എല്ലാ സിനിമയും മണിയുടെ കുട്ടികൾ തന്നെയാണ്. അതിപ്പോൾ അധികം വിജയികാത്ത, അഭിനന്ദിക്കപ്പെടാത്ത സിനിമയാണെങ്കിലും എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. എന്നാലും വ്യക്തിപരമായി എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നായകൻ സിനിമയാണ്. കാരണം അതിൽ മണിയുടെയും എന്റെ അമ്മാവൻ കമൽഹാസസന്റെയും പരിശ്രമവും പ്രാവീണ്യവുമുണ്ട്. അതുകൊണ്ട് വൈകാരികമായി കൂടുതൽ ഇഷ്ടം ആ സിനിമയോടാണ്. പൊന്നിയിൻ സെൽവനാണ് മറ്റൊരു പ്രിയ സിനിമ. കാരണം പൊന്നിയിൻ സെൽവൻ ബുദ്ധിമുട്ടുകൾ നിറഞ്ഞ പ്രൊജക്ടായിരിക്കുമെന്നും പ്രേക്ഷകർ അത് കാണുമ്പോൾ തന്നെ സ്വീകരിക്കാൻ സാധ്യതയില്ലെന്നും ഞാൻ കരുതി. പക്ഷേ മണി മുന്നോട്ട് പോയി. കഴിഞ്ഞ മുപ്പത് വർഷം പൊന്നിയിൻ സെൽവൻ യാഥാർത്ഥ്യമാകുന്നതിന് മണി പരിശ്രമിച്ചു. അത് അദ്ദേഹത്തിന്റെ പാഷൻ ആയിരുന്നു. ഒരു ചരിത്ര സിനിമ പ്രേക്ഷകർ സ്വീകരിക്കില്ല എന്ന എന്റെ പ്രവചനം തെറ്റി. തഗ് ലൈഫ് പുറത്തിറങ്ങുമ്പോഴും അത് എനിക്ക് പ്രിയപ്പെട്ടത് ആകുമെന്ന് ഉറപ്പുണ്ട്.
ജീവിതത്തിൽ സുഹാസിനി എന്ന ഭാര്യയും അമ്മയും എത്ര മാർക്ക് നേടും?
ഞാൻ ഇപ്പോഴും ഒരു വിദ്യാർത്ഥിയാണ്. എനിക്ക് മാർക്ക് നൽകേണ്ടത് മണിയും മകൻ നന്ദനുമാണ്. പക്ഷേ എനിക്ക് മാർക്ക് നൽകാൻ ഞാൻ അവരെ അനുവദിക്കാറില്ല. എനിക്കതിന്റെ ആവശ്യമില്ല. കാരണം ഞാനൊരു നല്ല വ്യക്തിയാണെന്ന് എനിക്കറിയാം. അവരെന്നെ നല്ലൊരു വ്യക്തിയായാണ് സ്വീകരിക്കേണ്ടത്. ഇതിന് ഞാൻ വേറെയൊരു ഉത്തരം തരാം. എന്റെ അച്ഛന് തൊന്നൂറ്റിനാലും അമ്മയ്ക്ക് തൊണ്ണൂറ് വയസുമാണ്. ഇപ്പോഴത്തെ എന്റെ കർത്തവ്യം ഒരു മകളുടേതാണ്. ഞാൻ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വേഷമാണിത്, അതത്ര എളുപ്പമല്ല. എനിക്കറിയില്ല ഞാനാ വേഷം നന്നായി ചെയ്യുന്നുണ്ടോയെന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |