രാജാക്കാട്: മുന്നൂറ് ഏക്കറിലെ ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഏലയ്ക്ക മോഷ്ടിച്ച് വിൽപന നടത്തിയ രണ്ട് പേരെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നട്ടിലെ ബോഡി മല്ലിംഗാപുരം കർണ്ണരാജ (28), മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പൻ (31) എന്നിവരാന്ന് പിടിയിലായത്. 19ന് രാത്രി 11ന് മുന്നൂറേക്കർ ഓമ്പളായിൽ എസ്റ്റേറ്റിന്റെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് ഏലയ്ക്കായിൽ നിന്ന് 52 കിലോഗ്രാം തൂക്കം വരുന്ന ഒരു ചാക്കാണ് പ്രതികൾ മോഷ്ടിച്ചത്. സ്റ്റോറിന്റെ പൂട്ട് തകർത്ത ശേഷം കവർന്ന ഏലയ്ക്ക പ്രതികളിലൊരാളായ മുത്തു കറുപ്പന്റെ ബൊലേറോ വാഹനത്തിൽ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് കടയിലെത്തിച്ച് വിൽക്കുകയായിരുന്നു. ഒന്നാം പ്രതിയായ കർണ്ണരാജയെ ഭാര്യ വീടായ മല്ലിംഗാപുരത്ത് കൊണ്ട് ചെന്ന് വിട്ട ശേഷം മുത്തു കറുപ്പൻ മടങ്ങി. മോഷണം നടന്ന എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായിരുന്ന തമിഴ്നാട് മല്ലിംഗാപുരം സ്വദേശി രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് പ്രതികൾ മോഷണം നടത്തിയതെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം 27ന് വൈകിട്ട് മല്ലിംഗാപുരത്തുള്ള മദ്യഷാപ്പിന് സമീപത്തു നിന്ന് കർണ്ണരാജയെ പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാവടി ചന്ദനപ്പാറ സൂര്യാ പ്ലാന്റേഷൻ ലയത്തിൽ താമസിക്കുന്ന മുത്തുകറുപ്പനെ അറസ്റ്റ് ചെയ്തു. ഏലയ്ക്ക കടത്താനുപയോഗിച്ച വണ്ടിയും കസ്റ്റഡിയിലെടുത്തു. മൂന്നാർ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം രാജാക്കാട് എസ്.എച്ച്.ഒ വി. വിനോദ് കുമാർ, എസ്.ഐമാരായ സജി എൻ. പോൾ, കെ.എൽ. സിബി, എസ്.സി.പി.ഒ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള ബാക്കി പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |