കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ച് വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന സമയത്ത് നമ്മൾ ജീവിക്കുന്നത് എല്ലാ ദുരിതങ്ങളും നേരിട്ടാണെന്ന് പ്രിയങ്ക പറഞ്ഞു. സമുദായങ്ങൾക്കിടയിൽ ഭയവും വിദ്വേഷവും വളർത്തി. ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു.
മണിപ്പൂരിൽ എന്താണ് നടക്കുന്നതെന്ന് നമുക്കറിയാം. രാജ്യത്ത് മുഴുവൻ ഭയവും വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ഭരണഘടനാ മൂല്യങ്ങളെ നിരന്തരം അട്ടിമറിക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ നടപ്പാക്കുന്നത്.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ ഇതുവരെയും തയ്യാറായില്ല. പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്ത ബാധിതരെ സന്ദർശിച്ചത്. ദുരന്തത്തെപോലും രാഷ്ട്രീയവത്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് ലജ്ജാകരമാണ്.
മീനങ്ങാടി, പനമരം, പൊഴുതന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ് പ്രിയങ്ക ഇന്നലെ പങ്കെടുത്തത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ,ശശി തരൂർ എം.പി, രമേശ് ചെന്നിത്തല തുടങ്ങിയവരും പങ്കെടുത്തു. ഇന്ന് കോഴിക്കോട്, നിലമ്പൂർ നിയസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന നാല് സ്ഥലങ്ങളിലെ പ്രചാരണ പരിപാടിയിൽ പ്രിയങ്ക പങ്കെടുക്കും.
'ശ്രീനാരായണ ഗുരുവിന്റെ
അനുയായികൾ'
പോരാട്ടത്തിന്റെ ചരിത്രമുള്ള ജനതയാണ് വയനാട്ടിലേത്. ബ്രിട്ടീഷുകാർക്കെതിരെ വയനാടൻ ജനത ശക്തമായി പോരാടി. മതസൗഹാർദ്ദത്തിന്റെ പാരമ്പര്യവും ചരിത്രവുമാണ് വയനാട്ടിലേത്. ശ്രീനാരായണ ഗുരുവിന്റെ അനുയായികൾ എന്ന നിലയിൽ വയനാട്ടിലെ ജനങ്ങൾ സൗഹൃദവും സ്‌നേഹവും കാത്തുസൂക്ഷിക്കുന്നു. എല്ലാവരും തന്റെ സഹോദരനെ വളഞ്ഞിട്ടാക്രമിച്ചപ്പോൾ വയനാടാണ് അദ്ദേഹത്തെ ചേർത്തണച്ചത്. അദ്ദേഹത്തിന് രാജ്യം മുഴുവൻ നടക്കാനുള്ള ഊർജം നൽകിയത് വയനാട്ടുകാരാണെന്നും പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |