കൊല്ലം: തമിഴ്നാട്ടിലെ ഫിൻജാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം പച്ചക്കറി വരവ് കുറഞ്ഞതിനാൽ കൊല്ലം ജില്ലയിൽ വില കുതിക്കുന്നു. ശബരിമല സീസൺ സമയത്ത് പച്ചക്കറിയുടെ ആവശ്യക്കാർ കൂടി. കിലോയ്ക്ക് 10 മുതൽ 20 രൂപ വരെയാണ് വർദ്ധന.
ക്വാളിറ്റി കൂടിയ വെളുത്തുള്ളി ഡബിൾ സെഞ്ച്വറിയും കടന്ന് 400ന് മുകളിലാണ് ഹോൾസെയിൽ വില. 420നടുത്താണ് ചില്ലറ വിൽപ്പന വില. ബീൻസ്, ക്യാരറ്റ് എന്നിവയുടെ ചില്ലറ വിൽപ്പന വില സെഞ്ച്വറി കടന്ന് മുന്നോട്ട് കുതിക്കുകയാണ്. മുരിങ്ങക്കയുടെ ഹോൾസെയിൽ വില കിലോയ്ക്ക് 250 രൂപയായി. ശബരിമല സീസണിൽ സ്വാമി കഞ്ഞിക്കും മറ്റുമായി ആളുകൾ കൂട്ടമായി പച്ചക്കറികൾ വാങ്ങാൻ തുടങ്ങിയതോടെ ചേന, ചേമ്പ്, കാച്ചിൽ എന്നിവയുടെ ചില്ലറ വിൽപ്പന വിലയും കിലോയ്ക്ക് നൂറുകടന്നു.
തക്കാളി വിലയും കുതിക്കുകയാണ്. സവാള, വെളുത്തുള്ളി തുടങ്ങിയവയ്ക്ക് നാളുകൾക്കു മുമ്പ് വർദ്ധിച്ച വില ഇത് വരെ കുറഞ്ഞില്ല. ഒരാഴ്ചയ്ക്കിടയിലാണ് പച്ചക്കറികൾക്ക് ഇത്രയധികം വിലവർദ്ധനവ് ഉണ്ടായത്. മുൻപ് പച്ചക്കറികിറ്റിൽ എല്ലാ സാധനങ്ങളും ലഭിക്കുമായിരുന്നു . എന്നാൽ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ കിറ്റിൽ നൽകുന്ന സാധനങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. മുൻപ് ലഭിച്ചതു പോലെ എല്ലാ ഇനങ്ങളും അടങ്ങിയ പച്ചക്കറി കിറ്റിന് ചുരുങ്ങിയത് 200 രൂപ ചെലവഴിക്കണം. തിരുനെൽവേലി, പാവൂർസത്രം, മൈസൂർ, അലൻകുളം, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ എത്തിന്നത്. ഈ പ്രദേശങ്ങളിലുണ്ടായ കൃഷിനാശവും വെള്ളപ്പൊക്കവുമാണ് വരവ് കുറയാൻ ഇടയാക്കിയത്.
പച്ചക്കറി വില കിലോയ്ക്ക് (മൊത്തവില, ചില്ലറ)
വെളുത്തുള്ളി: 400- 420
മുരിങ്ങയ്ക്ക: 250- 270
ഇഞ്ചി: 120- 140
ബീൻസ്: 95- 110
ക്യാരറ്റ്: 80- 100
ചേമ്പ്: 90-110
കാച്ചിൽ: 90- 110
ചേന: 60- 80
പച്ചമുളക്: 40-55
അമരയ്ക്ക: 50-70
സവാള: 60- 80
കൊച്ചുള്ളി: 60-80
തക്കാളി: 50
കാബേജ്: 55- 70
ബീറ്റ്‌റൂട്ട്- 55-70
വെണ്ടയ്ക്ക:30- 50
പച്ചക്കായ: 40- 55
പാവയ്ക്ക: 50- 65
'പച്ചക്കറികളുടെ വരവ് കുറവാണ്. കൃഷിനാശം, ചുഴലിക്കാറ്റ് എന്നിവയാണ് കാരണം. രണ്ടാഴ്ചയ്ക്ക് ശേഷം വരവ് കൂടാൻ സാദ്ധ്യതയുണ്ട് 'എം.ജെ.അൻവർ, ജനറൽ സെക്രട്ടറ
കേരള വെജിറ്റബിൾസ് മർച്ചന്റ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |