തലശ്ശേരി: പയ്യാവൂർ ഉപ്പ് പടന്നയിലെ തേരകത്താടി വീട്ടിൽ ഷരോണി (19)നെ കൊലപ്പെടുത്തിയ കേസിൽ പിതാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. മുറിയിൽ ചേട്ടൻ മൊബൈലിൽ നോക്കുമ്പോൾ പിതാവ് പിന്നിൽ നിന്ന് കുത്തുകയായിരുന്നു എന്നാണ് സഹോദരന്റെ മൊഴി. പിതാവായ തേരകത്താടി വീട്ടിൽ സജി ജോർജ് (50)അണ് കേസിലെ പ്രതി. 2020 ആഗസ്റ്റ് 15 ന് വൈകുന്നേരം വീട്ടിലെ ഡൈനിംഗ് ഹാളിൽ ഷരോണിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. പ്രതിയുടെ ഭാര്യ ഇറ്റലിയിൽ നഴ്സ് ആണ്. ഭാര്യ അയക്കുന്ന പണമെല്ലാം മദ്യപിച്ച് തീർക്കുന്നതിനാൽ പിന്നീട് ഷരോണിന്റെ പേരിലാണ് ഇവർ പണമയച്ചിരുന്നത്. ഈ വിരോധവും പ്രതിക്ക് ഉണ്ടായിരുന്നുവത്രെ. പിതാവ് വീട്ടിൽ നിന്നും നാടൻ ചാരായം വാറ്റുന്നത് ഷരോൺ തടഞ്ഞിരുന്നു. ഇത് വാക്ക് തർക്കത്തിലാവുകയും കയ്യാങ്കളിയിൽ പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്.
മാത്യു എന്ന ബേബിയുടെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്. 42 പേരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെയാണുള്ളത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ, മുൻ അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ ആയിരുന്ന അഡ്വ.കെ.പി.ബിനീഷയുമാണ് ഹാജരായത്. ഒന്നാം അഡീഷണൽ ജില്ലാസെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ് കേസ് പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |