കൊളംബോ: കൊളംബോ തുറമുഖത്തിൽ ഡീപ് വാട്ടർ കണ്ടെയ്നർ ടെർമിനൽ പദ്ധതി നടപ്പാക്കുന്നതിൽ താൽപര്യമുണ്ടെന്നറിയിച്ച് ശ്രീലങ്കൻ തുറമുഖ മന്ത്രി ബിമൽ രത്നായക. അദാനി ഗ്രൂപ്പ് സ്വന്തമായി പണം കണ്ടെത്തി പദ്ധതിയുമായി സഹകരിക്കുന്നതിൽ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് യുഎസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ (സിഎഫ്സി) നിന്നുളള ഫണ്ട് അനുവദിക്കുന്നത് അദാനി ഗ്രൂപ്പ് നിരസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദാനി സ്വന്തമായി ഫണ്ട് കണ്ടെത്തുന്നതിൽ വിരോധമില്ലെന്ന് മന്ത്രി അറിയിച്ചത്.
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ എന്ന ഡീപ് വാട്ടർ കണ്ടെയ്‌നർ ടെർമിനലിന്റെ നിർമ്മാണമാണ് അദാനി ഗ്രൂപ്പ് നിർവഹിക്കുക. ടെർമിനലിന്റെ വികസനം, നിർമ്മാണം, പ്രവർത്തനം എന്നിവയുടെ സഹായത്തിനായി കഴിഞ്ഞ വർഷം നവംബറിലാണ് 553 ദശലക്ഷം യുഎസ് ഡോളർ വായ്പ നൽകാൻ യുഎസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ സമ്മതിച്ചത്.
ശ്രീലങ്കൻ തുറമുഖത്ത് ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനുള്ള അമേരിക്കൻ സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഡിഎഫ്‌സി ധനസഹായം നൽകാമെന്ന് ആദ്യം അറിയിച്ചത്. അദാനിയും ശ്രീലങ്ക പോർട്ട് അതോറിറ്റിയും തമ്മിലുള്ള കരാർ തങ്ങളുടെ വ്യവസ്ഥകൾക്ക് അനുസൃതമായി ഭേദഗതി ചെയ്യണമെന്ന ഡിഎഫ്‌സിയുടെ ആവശ്യമാണ് വായ്പാ നടപടികൾ സ്തംഭിക്കുന്നതിനുളള കാരണമെന്നാണ് സൂചന.
അതേസമയം, ഡിഎഫ്‌സിയിൽ നിന്നുള്ള ധനസഹായം ഒഴിവാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.ശ്രീലങ്കയുടെ വടക്കുകിഴക്കൻ ജില്ലയായ മാന്നാറിലെ അദാനിയുടെ കാറ്റാടി വൈദ്യുതി പദ്ധതിയെ സർക്കാർ എതിർക്കുന്നുവെന്നും മന്ത്രി അറിയിച്ചു. ശ്രീലങ്കയിലെ പരിസ്ഥിതി പ്രവർത്തകർ പദ്ധതിക്കെതിരെ ആശങ്കകളും ഉയർത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |