ഹൈദരാബാദ്: പുഷ്പ 2 പ്രദർശനത്തിനിടെ തിരക്കില്‍പെട്ട് മരിച്ച യുവതിയുടെ കുട്ടിക്ക് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരനായ ശ്രീതേജയ്‌ക്കാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലും പെട്ട് കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ശ്രീതേജയുടെ അമ്മ രേവതിക്ക് തിരക്കിനിടയിൽ പെട്ട് മരണം സംഭവിച്ചിരുന്നു. ഹൈദരാബാദിലെ ചിക്കഡ്‌പ്പള്ളിയിലുള്ള സന്ധ്യ തിയേറ്ററിൽ അല്ലു അർജുൻ എത്തിയപ്പോൾ ജനം തള്ളിക്കയറിയതാണ് അപകടമുണ്ടാക്കിയത്. അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേയാണ് തിക്കിത്തിരക്കുണ്ടായതും കുടുംബത്തോടൊപ്പം വന്ന രേവതി അതില്‍പ്പെട്ടതും.
സംഭവത്തില്‍ തിയേറ്റര്‍ ഉടമകളേയും അല്ലു അര്‍ജുനെയും പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. തിയേറ്റർ മാനേജ്മെന്‍റും കേസിൽ പ്രതികളാണ്. അല്ലുവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത് വഷളായെന്നും തുടര്‍ന്ന് ലാത്തി വീശേണ്ടി വരികയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അറസ്റ്റിലായ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജയില്‍മോചിതനായിരുന്നു.
തേജയുടെ ചികിത്സാച്ചെലവ് വഹിക്കുമെന്ന് അല്ലു അര്‍ജുന്‍ നേരത്തെ പറഞ്ഞിരുന്നു. യുവതിയുടെ കുടുംബത്തിന് അല്ലു 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |