ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കവേ, വോട്ടെണ്ണൽ യന്ത്രവും വോട്ടർ പട്ടികയുമായി ഉയർന്ന ആരോപണങ്ങൾ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. അത് മാനിക്കുന്നു. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയരുന്നത്. ഇ.വി.എമ്മിൽ തിരിമറി അസാദ്ധ്യം. തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഇന്ത്യയ്‌ക്ക് ഗോൾഡ് സ്റ്റാൻഡേർഡ് ആണ്. വ്യക്തിപരമായി തെറ്രുപറ്റിയിട്ടുണ്ടെങ്കിൽ ശിക്ഷ സ്വീകരിക്കാൻ തയ്യാർ. എല്ലാ ഡൽഹിക്കാർക്കും വോട്ട് ചെയ്യാനാണ്, മഹാരാഷ്ട്രയിലെ പോലെ ബുധനാഴ്ച വോട്ടെടുപ്പ് തീരുമാനിച്ചത്. താരപ്രചാരകർ മര്യാദ നിലനിറുത്തണം. മോശം പെരുമാറ്റം വച്ചുപൊറുപ്പിക്കില്ല.
ഹാക്ക് ചെയ്യാനാകില്ല
ആരോപണങ്ങൾക്ക് അക്കമിട്ട് രാജീവ് കുമാർ മറുപടി നൽകി. മഹാരാഷ്ട്രയിൽ വൈകിട്ട് അഞ്ചിന് ശേഷം വോട്ടുശതമാനം വർദ്ധിച്ചത് തിരിമറിയുടെ ഭാഗമാണെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം രാജീവ് കുമാർ നിഷേധിച്ചു. അർദ്ധരാത്രിയിലും അടുത്ത ദിവസവുമായി അപ്ഡേറ്റ് ചെയ്യുമ്പോൾ വോട്ടുവിഹിതം സ്വാഭാവികമായി വർദ്ധിക്കുന്നതാണ്. തിരഞ്ഞെടുപ്പിലെ ഓരോ ഘട്ടവും സുതാര്യമായാണ് നടപ്പാക്കുന്നത്. വോട്ടിംഗ് യന്ത്രം പഴുതുകളില്ലാത്തതാണ്. ആർക്കും ഹാക്ക് ചെയ്യാനാകില്ല. മാൽവെയറോ വൈറസോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. സുപ്രീംകോടതിയും ഹൈക്കോടതികളും ഇക്കാര്യം പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് ഇ.വി.എം കൈകാര്യം ചെയ്യുന്നത്. വോട്ടറെ കേൾക്കാതെ പേര് നീക്കം ചെയ്യാനാകില്ല. മരണപ്പെട്ടെങ്കിൽ മരണസർട്ടിഫിക്കറ്ര് പരിശോധിച്ചാകും നടപടി. തന്റെ സ്വതസിദ്ധമായ ശയാരി ആലാപനത്തോടെയാണ് രാജീവ് കുമാർ വിശദീകരണം നൽകിയത്.
വിരമിച്ച ശേഷം ഹിമാലയത്തിൽ
ഫെബ്രുവരി 18ന് വിരമിക്കുന്ന രാജീവ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായുള്ള തന്റെ അവസാന വാർത്താ സമ്മേളനമാണെന്ന് സൂചിപ്പിച്ചു. വിരമിക്കലിന് ശേഷം ഏകാന്തത തേടി ഹിമാലയത്തിലേക്ക് പോകും. നാലഞ്ചു മാസം അവിടെ കഴിയുമെന്നും കൂട്ടിച്ചേർത്തു. രാജീവ് കുമാർ ഒഴിയുന്നതോടെ തിരഞ്ഞടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാകുമെന്നാണ് സൂചന. 1988 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ.
ബഡ്ജറ്റിൽ ഡൽഹിക്ക് ആനുകൂല്യം വിലക്കി
ന്യൂഡൽഹി : ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ ഡൽഹിക്കായി പ്രത്യേക പ്രഖ്യാപനങ്ങളുണ്ടാകില്ല. ഇതിനായി ക്യാബിനറ്റ് സെക്രട്ടറിക്ക് കത്ത് നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. വോട്ടർപട്ടികയിലും വോട്ടിംഗ് യന്ത്രത്തിലും തിരിമറിയെന്ന ആരോപണങ്ങൾ കമ്മിഷൻ തള്ളി.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 15നാണ് നിലവിലെ ഡൽഹി നിയമസഭയുടെ കാലാവധി തീരുന്നത്.തമിഴ്നാട് ഈറോഡ് ഈസ്റ്റ്, ഉത്തർപ്രദേശിലെ മിൽക്കിപൂർ എന്നിവിടങ്ങളിലെ നിയമസഭാ സീറ്റുകളിലും ഫെബ്രുവരി അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കും. നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്.പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |