ചെന്നൈ: ഐഐടി മദ്രാസ് ഡയറക്‌ടർ വി.കാമകോടി ഗോമൂത്രത്തെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിൽ പിന്തുണയുമായി തമിഴ്‌നാട്ടിലെ ബിജെപി നേതാവ്. മുതിർന്ന ബിജെപി നേതാവും പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷയുമായ തമിഴിസൈ സൗന്ദർരാജനാണ് കാമകോടിയ്‌ക്ക് പിന്തുണയുമായെത്തിയത്. 'ഒരു വിഭാഗം ആളുകൾ ബീഫ് കഴിക്കുന്നത് അവരുടെ അവകാശമാണെന്ന് പറയുന്നു. മറ്റൊരു വിഭാഗം രോഗം മാറുന്നതിന് ഗോമൂത്രം ഉപയോഗിക്കുമ്പോൾ അതിൽ അഭിപ്രായം പറയുന്നതെന്തിന്?' അവർ ചോദിക്കുന്നു. കാമകോടിയുടെ അഭിപ്രായത്തിന് നേരെയുള്ള വിമർശനം അനാവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാറുണ്ടെന്നും വേണമെങ്കിൽ സംവാദത്തിന് തയ്യാറാണെന്നും വിമർശനങ്ങൾക്ക് നേരെ കാമകോടി മറുപടി പറഞ്ഞിരുന്നു. ജനുവരി 15ന് ചെന്നൈയിൽ നടന്ന 'ഗോ സംരക്ഷണശാല' പരിപാടിയിൽ വച്ചാണ് കാമകോടി ഗോമൂത്രത്തിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ചത്.
ഒരു സന്യാസി തന്നോട് ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ടുവെന്നും പണ്ട് ഗോമൂത്രം കുടിച്ച് തന്റെ അച്ഛന്റെ പനി അതിവേഗം മാറിയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഗോമൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളെക്കുറിച്ച് ഉറപ്പുനൽകുന്ന അഞ്ച് ശാസ്ത്രീയ പ്രബന്ധങ്ങളെങ്കിലും ഉണ്ടെന്ന് പ്രൊഫസർ കാമകോടി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. 2020 ഏപ്രിൽ ജൂൺ മാസങ്ങളിലെ ഏഷ്യൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ചിൽ ഗോമൂത്രത്തെക്കുറിച്ചുള്ള ഒരു അവലോകനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |