ന്യൂഡൽഹി: ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബി ജെ പി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഭരണകക്ഷിയായ ആം ആദ്മി ഏറെ പിന്നോട്ട് പോകുകയും ചെയ്തു.
കോൺഗ്രസ് ഒരു സീറ്റിൽ ഏറെ നേരം മുന്നിലായിരുന്നെങ്കിലും ഇപ്പോൾ ആ ലീഡ് നഷ്ടമായി. ബദ്‌ലി നിയോജക മണ്ഡലത്തിലായിരുന്നു കോൺഗ്രസിന്റെ ഡൽഹി ഘടകം പ്രസിഡന്റ് ദേവേന്ദർ യാദവ് ലീഡ് ചെയ്‌തിരുന്നത്. ഒരു ഘട്ടത്തിൽ കോൺഗ്രസ് മൂന്ന് സീറ്റ് വരെ ലീഡ് ചെയ്തിരുന്നു.2013ലാണ് കോൺഗ്രസ് അവസാനമായി ഡൽഹിയിൽ വിജയിച്ചിരുന്നത്.
2013 വരെ കോൺഗ്രസായിരുന്നു ഡൽഹി ഭരിച്ചത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എട്ട് സീറ്റുകൾ നേടിയിരുന്നു. പാർട്ടിക്ക് 24.55 ശതമാനം വോട്ട് ലഭിച്ചു. അന്ന് ബി ജെ പിക്ക് 33.07 ശതമാനവും ആം ആദ്മിക്ക് 29.49 ശതമാനവും വോട്ടായിരുന്നു ലഭിച്ചത്.
2013ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്ന ബി ജെ പിക്ക് 31 സീറ്റുകൾ ലഭിച്ചു. 70 അംഗ സഭയിൽ ആവശ്യമായ ഭൂരിപക്ഷത്തേക്കാൾ അഞ്ച് സീറ്റുകൾ കുറവായിരുന്നു. തുടർന്ന് കോൺഗ്രസുമായി ചേർന്ന് എഎപി സർക്കാരുണ്ടാക്കി. 49 ദിവസം മാത്രമേ സഖ്യം നിലനിന്നുള്ളൂ.
ഒരു വ്യാഴവട്ടത്തിന് ശേഷം രാജ്യതലസ്ഥാനത്ത് കോൺഗ്രസ് അക്കൗണ്ട് തുറക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സജീവമായി തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. എന്നിരുന്നാലും കോൺഗ്രസ് അക്കൗണ്ട് തുറക്കില്ലെന്ന് പല എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു.
അതേസമയം ഭരണകക്ഷിയായ ആം ആദ്മി തുടർച്ചയായ നാലാം വിജയമാണ് ലക്ഷ്യമിട്ടിരുന്നത്. ബി ജെ പിയാകട്ടെ 1998ന് ശേഷമുള്ള തിരിച്ചുവരവിന് ശ്രമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |