തിരുവനന്തപുരം: വെള്ളറടയിൽ വൃദ്ധനായ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായകവെളിപ്പെടുത്തലുമായി അമ്മ സുഷമ കുമാരി. വെള്ളറട കിളിയൂർ ചരുവിളാകം ബംഗ്ലാവിൽ ജോസിനെയാണ് (70), ബുധനാഴ്ച രാത്രി 9.30ഓടെ മകൻ പ്രജിൻ (29) വെട്ടിക്കൊലപ്പെടുത്തിയത്.
'പ്രജിൻ കൊച്ചിയിൽ സിനിമാ പഠനത്തിന് പോയിരുന്നു. മുറി പൂട്ടിയതിനുശേഷമേ പുറത്തിറങ്ങാറുള്ളൂ. അവന്റെ മുറിയിൽ കയറാൻ സമ്മതിക്കില്ല. കയറിയാൽ ഭീഷണിപ്പെടുത്തും. മകൻ പുറത്തിറങ്ങിയാൽ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും. മുറിയിൽ നിന്ന് ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്‌ദം കേൾക്കുമായിരുന്നു. മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ളാക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിയുന്നത്. മകൻ ജയിലിൽ നിന്ന് പുറത്തുവന്നാൽ എന്നെയും കൊല്ലും'- എന്നാണ് സുഷമ കുമാരിയുടെ വാക്കുകൾ.
സംഭവദിവസം രാത്രി പുറത്തുപോയി വന്ന പ്രജിൻ ഹാളിൽ കിടക്കുകയായിരുന്ന ജോസിനെ കരുതിക്കൂട്ടിയാണ് വെട്ടിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് നിരവധി തവണ കഴുത്തിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞിരുന്നു. ജോസും ഭാര്യ സുഷമ കുമാരിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവിനെ വെട്ടുന്നതുകണ്ട് മാതാവ് മകനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തിനുശേഷം പ്രജിൻ വെള്ളറട പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു. ജീവിക്കാനാവശ്യമായ സ്വാതന്ത്ര്യവും പണവും അച്ഛൻ തരാത്തതിൽ പെട്ടെന്നുതോന്നിയ വിരോധമാണ് കാരണമെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |