തിരുവനന്തപുരത്ത്: പോത്തൻകോട് കുടുംബവഴക്കിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. പന്തലക്കോട് സ്വദേശികളായ രാജേഷിനും മഹേഷിനുമാണ് വെട്ടേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാരുംമൂട് സ്വദേശി കൊച്ചുമോനാണ് ആക്രമിച്ചത്. പ്രതി ഒളിവിലാണ്.
രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. കുടുംബപ്രശ്നം സംസാരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മഹേഷും രാജേഷും മറ്രൊരു സുഹൃത്തും ചേർന്ന് കൊച്ചുമോനെ മർദ്ദിച്ചെന്നും ഇതിനിടെ കെെയിൽ കരുതിയ കത്തിയെടുത്ത് കൊച്ചുമോൻ ആക്രമിക്കുകയായിരുന്നുവെന്നുമാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് കൊല്ലത്തും സമാന സംഭവം നടന്നിരുന്നു. കൊട്ടാരക്കരയിൽ ക്ഷേത്ര പൊങ്കാല കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ദമ്പതികളും മകനും അടക്കം മൂന്നു പേർക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് ചരുവിള പുത്തൻവീട്ടിൽ സത്യൻ (48),ഭാര്യ ലത (43),മകൻ അരുൺ (28) എന്നിവർക്കാണ് വെട്ടേറ്റത്.
ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുണിന്റെ പരിക്കുകൾ ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അരുണിന്റെ ഭാര്യ അമൃതയ്ക്കും ആറുമാസം പ്രായമുള്ള കുഞ്ഞിനും പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളാരംകുന്ന് മല്ലിക വിലാസത്തിൽ മല്ലിക (60), മക്കൾ വിഷ്ണു (34),വിജേഷ് (30) എന്നിവരെ കൊട്ടാരക്കര പൊലീസ് അടൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംഭവം നടന്നത്. വെള്ളാരംകുന്ന് മാരിയമ്മൻ ദേവീക്ഷേത്രത്തിലെ പൊങ്കാലയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇവരുടെ നേർക്ക് മല്ലികയും മക്കളും അപ്രതീക്ഷിതമായി വടിവാളുമായി എത്തുകയായിരുന്നു. തുടർന്ന് വടിവാളിന് വെട്ടിയപ്പോൾ അരുൺ കൈക്കുഞ്ഞുമായി തറയിൽ വീണു.
അരുണിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സത്യന് വെട്ടേറ്റത്. ലതയുടെ തലയിലും ദേഹത്തും ചുടുകട്ടകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു. അമൃതയ്ക്ക് വീഴ്ചയിലാണ് പരിക്കേറ്റത്. രണ്ട് വർഷം മുൻപ് ഈ ക്ഷേത്രത്തിലെ ഉത്സവ ദിവസമുണ്ടായ അടിപിടിയുടെ തുടർച്ചയാണ് ആക്രമണമെന്നാണ് വിവരം. അന്നത്തെ സംഘർഷത്തിൽ അരുണിന്റെ, സൈനികനായ സഹോദരന് പരിക്കേറ്റിരുന്നു. ഈ വിഷയത്തിൽ കേസ് കോടതിയിൽ തുടരുമ്പോഴാണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്.
രണ്ട് മാസം മുൻപ് അക്രമികൾ കാറിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. മല്ലികയാണ് ആക്രോശിച്ചുകൊണ്ട് ആദ്യം ചാടിവീണതെന്നും ഒപ്പമെത്തിയ മക്കൾ വടിവാളുകൊണ്ട് വെട്ടിയെന്നും പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി. കല്ലും കട്ടയും ഉപയോഗിച്ച് ഇടിച്ചുപരിക്കേൽപ്പിച്ചത് മല്ലികയാണെന്നും മൊഴിയിലുണ്ട്. പ്രതികൾക്കെതിരെ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി കൊട്ടാരക്കര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |