തൃശൂർ: പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ പ്രതി റിജോ ആന്റണിയുടെ മൊഴി പുറത്ത്. ബാങ്കിലെ പണം മുഴുവനായി എടുത്തുകൊണ്ട് പോകണമെന്ന ഉദ്ദേശം ഇല്ലായിരുന്നു. തനിക്ക് ആവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പായതോടെയാണ് ബാങ്കിൽ നിന്ന് പോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ബാങ്ക് മാനേജർ മരമണ്ടനാണെന്നും കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നെന്നും റിജോ മൊഴി നൽകി. ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്ന് പിന്മാറിയേനെ എന്നും ഇയാൾ പറഞ്ഞു. അതേസമയം, പ്രതിയെ പിടിച്ചതിൽ സന്തോഷമുണ്ടെന്നാണ് പോട്ട ഫെഡറൽ ബാങ്ക് മാനേജർ പിജി ബാബു ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പിടിയിലായ റിജോയുടെ വീട്ടിൽ ഇന്ന് പുലർച്ചെ പൊലീസ് നടത്തിയ തെളിവെടുപ്പിൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽ 12 ലക്ഷവും കണ്ടെടുത്തിരുന്നു. മോഷണമുതലിൽ നിന്ന് 2,94,000 രൂപ അന്നനാട് സ്വദേശിക്ക് കടം വീട്ടാൻ നൽകിയിരുന്നു. ഇതിൽ 2,29000 രൂപ അന്നനാട് സ്വദേശി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതിനുശേഷം പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |