ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിന് താക്കീത് നൽകി ശശി തരൂർ എംപി. പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റ് വഴികളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ കഴിവുകൾ പാർട്ടി വേണ്ടവിധത്തിൽ വിനിയോഗിക്കണമെന്നും ശശി തരൂർ നിർദ്ദേശിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് കേരളത്തിലെ സ്റ്റാർട്ട് അപ്പ് മിഷനെ അഭിനന്ദിച്ച് ശശി തരൂർ ഇതേ മാദ്ധ്യമത്തിൽ ഒരു ലേഖനം എഴുതിയിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസിൽ ശശി തരൂരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം വീണ്ടും പ്രതികരിച്ചിരിക്കുന്നത്. അതേസമയം, കോൺഗ്രസ് വിടുന്നതിനെക്കുറിച്ചുളള ചോദ്യങ്ങൾക്ക് ശശി തരൂർ മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
'കോൺഗ്രസിന് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റ് വഴികൾ ഉണ്ട്. കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്‌തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരും. ദേശീയ തലത്തിൽ തിരിച്ചടിക്ക് സാദ്ധ്യതയുണ്ട്.ഘടകകക്ഷികൾ തൃപ്തരല്ല. എന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം. വോട്ട് ചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്. പല ഏജൻസികൾ നടത്തിയ സർവേകളിലും നേതൃപദവിക്ക് താൻ യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
പാർട്ടിയിലെത്തിയത് സോണിയ ഗാന്ധിയും മൻമോഹൻ സിംഗും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ട്. താൻ എഴുത്തുകാരനാണ്, പ്രസംഗിക്കാനുളള കഴിവുണ്ട്,നാല് തവണയായി തിരുവനന്തപുരത്ത് ജയിക്കുന്നുണ്ട്. ഇത് കോൺഗ്രസിന് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകളെ കൂടാതെ കൂടുതൽ വോട്ടുകൾ സമാഹരിച്ചതുകൊണ്ടാണ്. പാർട്ടിക്കപ്പുറമുളള തന്റെ അഭിപ്രായപ്രകടനങ്ങൾ ജനങ്ങൾ ഇഷ്ടപ്പെടുന്നു. അതാണ് തുടർ വിജയത്തിലൂടെ മനസിലാക്കുന്നത്'- ശശി തരൂർ അഭിമുഖത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |