കൊച്ചി: ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കുന്നതിന് പിന്നാലെ സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ സമൂലമാറ്റം നിർദ്ദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയവും (എൻ.ഇ.പി.) സംസ്ഥാനത്ത് നടപ്പാക്കേണ്ടി വന്നേക്കും. മൂന്നാം വയസിൽ അടിസ്ഥാന പഠനം ആരംഭിച്ച് 18-ൽ പ്ലസ്ടു പൂർത്തിയാക്കുന്നതാണിത്. ഫൗണ്ടേഷണൽ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി (5 + 3 + 3 + 4 വർഷം) ഘട്ടങ്ങളാണ് ഇതിലുള്ളത്. കുട്ടികളുടെ കഴിവുകൾ ഉൾപ്പെടെ തിരിച്ചറിയുന്ന അങ്കണവാടി മുതൽ രണ്ടാം ക്ലാസ് വരെ ഘട്ടമാണ് ഫൗണ്ടേഷണൽ.
നിലവിൽ ആറ് വയസിൽ പഠനം ആരംഭിച്ച് 16-നുള്ളിൽ പത്താം ക്ലാസും 16-നും 18-നുമിടയിൽ പ്ലസ്ടുവുമാണ് രീതി. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നതും 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശമാണ്. അടുത്ത അദ്ധ്യയന വർഷം മുതലാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.
അതേസമയം, സംസ്ഥാനം എൻ.ഇ.പി പൂർണമായി അംഗീകരിച്ചിട്ടില്ല. ദേശീയ നയം അംഗീകരിക്കാതിരിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. അല്ലെങ്കിൽ കേന്ദ്ര ഗ്രാന്റിനെയടക്കം ബാധിച്ചേക്കാം. വിശദമായ ചർച്ചകൾക്കു ശേഷമാകും ഇതിലേക്ക് സംസ്ഥാനം കടക്കുക. എൻ.ഇ.പിയുടെ ഭാഗമായ പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (പി.എം ശ്രീ ) പദ്ധതിയും കേരളം നടപ്പാക്കിയിട്ടില്ല. ഇതിന്റെ പേരിൽ ചില ഗ്രാന്റുകൾ അനുവദിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. 2020ൽ ആരംഭിച്ച എൻ.ഇ.പി., 2022ൽ ആരംഭിച്ച പി.എം ശ്രീ എന്നിവ നടപ്പാക്കാനുള്ള ചർച്ചയിലാണ് സംസ്ഥാന സർക്കാർ.
ദേശീയ വിദ്യാഭ്യാസ നയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സി.ബി.എസ്.ഇ സ്കൂളുകളിലും ഘട്ടംഘട്ടമായി നടപ്പാക്കി തുടങ്ങി. ഓരോ ക്ളാസുകളിലേയും പാഠപുസ്തകങ്ങൾ മാറുന്നതനനുസരിച്ചാണിത്. കഴിഞ്ഞ വർഷംമുതൽ പാഠപുസ്തകങ്ങളിൽ മാറ്റം തുടങ്ങി.
ദേശീയ നയത്തിലെ ഘട്ടങ്ങൾ
1.ഫൗണ്ടേഷണൽ
5 വർഷം, വയസ് 3-8, അങ്കണവാടി മുതൽ രണ്ടാംക്ളാസ് വരെ
2.പ്രിപ്പറേറ്ററി
3 വർഷം, വയസ് 8-11, മൂന്നാംക്ളാസ് മുതൽ അഞ്ചുവരെ
3.മിഡിൽ
3 വർഷം,വയസ് 11-14, ആറാംക്ളാസു മുതൽ എട്ടുവരെ
4.സെക്കൻഡറി
4 വർഷം, വയസ് 14-18, ഒൻപതാം ക്ളാസുമുതൽ 12വരെ
''സി.ബി.എസ്.ഇ സ്കൂളുകൾ ദേശീയനയം നടപ്പാക്കി. പുതിയ കാലത്തിന് അസുരിച്ച് പഠനാന്തരീക്ഷം ഉറപ്പാക്കാൻ കഴിയുന്നതാണിത്.
ഡോ. ഇന്ദിര രാജൻ,
സെക്രട്ടറി ജനറൽ,
നാഷണൽ കൗൺസിൽ ഒഫ്
സി.ബി.എസ്.ഇ സ്‌കൂൾസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |