SignIn
Kerala Kaumudi Online
Monday, 19 May 2025 12.33 AM IST

വലുപ്പം കുറഞ്ഞതോടെ മലയാളികൾക്ക് വേണ്ട: തുച്ഛമായ നിരക്കിൽ തമിഴ്നാട് കൊണ്ടുപോകുന്നു

Increase Font Size Decrease Font Size Print Page
kerala-fish-

വേനൽ ചൂട് കഠിനമായതോടെ കടലിൽ മത്സ്യലഭ്യത കുറഞ്ഞു. തീരങ്ങൾ കടുത്ത വറുതിയിലാവുകയാണ്. കടലിലേക്ക് മീൻ പിടിക്കാൻ പോകുന്ന തൊഴിലാളികൾ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ് മാസങ്ങളായി തുടരുന്നത്. കനത്ത ചൂടിൽ തീരക്കടലിൽ മീനുകൾ ഉണ്ടാകുന്നില്ലെന്നും ആഴ്ചയിൽ മിക്ക ദിവസവും കടലിൽ പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. പുലർച്ചെ കടലിൽ പോകുന്ന വള്ളങ്ങൾക്കു ചെറിയ തോതിൽ മത്തിയും അയലയും ലഭിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം മത്സ്യയാനങ്ങൾക്കും നിത്യവൃത്തിക്കുള്ളതു പോലും ലഭിക്കുന്നില്ല.


അസഹനീയമായ പകൽച്ചൂടിൽ തൊഴിലാളികൾക്ക് കായലിലും മത്സ്യബന്ധനത്തിന് പോകാൻ കഴിയുന്നില്ല. പുലർച്ചെയും സന്ധ്യാ സമയങ്ങളിലുമാണ് നിലവിൽ മത്സ്യബന്ധനത്തിനു പോകുന്നത്. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിൽ കണവയും അയലയും ലഭിക്കാറുള്ളതാണ്. ഇക്കുറി കാര്യങ്ങൾ മറിച്ചാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ മാർക്കറ്റിൽ മീൻ വിലയും വർദ്ധിച്ചു. സാധാരണക്കാർ കൂടുതലും ഉപയോഗിക്കുന്ന മത്തി, അയല, ചെമ്മീൻ തുടങ്ങിയവയുടെ വിലയാണ് വർദ്ധിച്ചത്. കഴിഞ്ഞമാസം വരെ സുലഭമായി ലഭിച്ചിരുന്ന മത്തി ഇപ്പോൾ കിട്ടാക്കനിയാണ്. എൺപത് രൂപയിൽ നിന്ന് ഒറ്റയടിക്ക് നൂറ്റിയിരുപത് രൂപയോളമാണ് കൂടിയത്. കുഞ്ഞൻ മത്തിയാണ് ഇപ്പോൾ കൂടുതലും ലഭിക്കുന്നത്. വലുപ്പത്തിൽ ചെറുതായതിനാൽ കുറഞ്ഞ വിലയാണ് തൊഴിലാളികൾക്കും കിട്ടുന്നത്.


120 രൂപയുണ്ടായിരുന്ന അയലയുടെ വില ഇപ്പോൾ 200 മുതൽ 240 വരെയാണ്. സാധാരണ വേനൽക്കാലത്ത് കൂടുതലായി കിട്ടിയിരുന്ന ചെമ്മീനും നത്തോലിയും ചാളയും പരിമിതമായാണ് ലഭിക്കുന്നത്. കടലിൽ മീൻപിടിക്കാൻ പോകുന്നവരിൽ ഭൂരിഭാഗം പേരും വെറും കൈയോടെ മടങ്ങുന്ന അനുഭവമാണ്. സൂ പ്ലാംഗ്ടൻ, ചെമ്മീൻ ലാർവകൾ, മത്സ്യ മുട്ടകൾ, ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ തുടങ്ങിയവയാണ് മത്തിയുടെ ആഹാരം. ഇവയുടെ ലഭ്യത കുറഞ്ഞതോടെ മത്തിയുടെ വലിപ്പവും കുറഞ്ഞു. വലിപ്പം കുറഞ്ഞ മത്തിക്ക് കേരളത്തിൽ ഡിമാൻഡില്ല. ഇതേത്തുടർന്ന് തുച്ഛമായ നിരക്കിൽ ഇവയെ തമിഴ്നാട്ടിലെ കോഴിത്തീറ്റ, മത്സ്യത്തീറ്റ ഫാക്ടറികളിലേക്ക് കൊണ്ടുപോവുകയാണ്.

മത്സ്യസമ്പത്തിനെ ബാധിച്ച് കൊടുംചൂട്

ചൂടു കൂടുന്ന ഭാഗത്ത് നിന്നും മീനുകൾ താപനില കുറഞ്ഞിടത്തേക്ക് നീങ്ങുന്നതാണ് കേരളതീരത്ത് ഇപ്പോൾ ലഭ്യത കുറഞ്ഞതിന് കാരണം. സമുദ്ര താപനിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും മത്സ്യസമ്പത്തിനെ ബാധിക്കും താപനില കൂടിത്തുടങ്ങുമ്പോൾ മുതൽ മീൻ ഉൾക്കടലിലേക്കു പോകും. താപനില കൂടുതലായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ദിവസം കടലിൽ തങ്ങാനുമാകില്ല. അയൽ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ള യാനങ്ങൾക്ക് വിലക്കുള്ളതിനാൽ അവിടെപ്പോയും മീൻപിടിക്കാനാകില്ല. തമിഴ്നാട്, ആന്ധ്രാ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ കേരളത്തിലേക്ക് മീനുകൾ കൂടുതലായി എത്തുന്നത്. കേരളത്തിൽ രണ്ടുവർഷം മുമ്പുള്ള ട്രോളിംഗ് നിരോധന കാലയളവിനു ശേഷം മത്സ്യലഭ്യതയിൽ ഗണ്യമായ കുറവുണ്ട്.

ട്രോളിംഗ് നിരോധനത്തിന് മുമ്പുള്ള സീസണിലും മൺസൂൺ സീസണിലുമാണ് മത്സ്യലഭ്യത കൂടുതലുള്ളത്. കുറവില്ലാതെ ചിലവ് മത്സ്യലഭ്യത കുത്തനെ കുറഞ്ഞതോടെ ബോട്ടുകളും വള്ളങ്ങളും കടലിൽ പോകുന്നത് ഭാഗികമായി നിർത്തി വച്ചിരിക്കുകയാണ്. ഇന്ധന ചെലവിനും തൊഴിലാളികൾക്ക് നൽകേണ്ട ദിവസച്ചെലവിനും ലഭിക്കുന്ന മീൻ വിറ്റുള്ള പണം മതിയാകില്ലെന്ന് വന്നതോടെയാണ് യാനങ്ങൾ തീരത്തണഞ്ഞത്.ഒരു ബോട്ട് കടലിൽ ഇറങ്ങിയാൽ ഒരുലക്ഷം രൂപയിലധികമാണ് ചിലവ്. ദിവസങ്ങളോളം കടലിൽ കിടന്നാലും മുടക്ക് മുതൽ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിൽഭീമമായ തുക ചെലവാക്കിയുള്ള കടലിൽപോക്ക് ബോട്ടുകളും വള്ളങ്ങളും താത്ക്കാലികമായി നിർത്തിയതോടെ സംസ്ഥാനത്തെ മീൻവിലയും വർദ്ധിച്ചിരിക്കുകയാണ്.


കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ഉൾനാടൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ നഷ്ടമാകുന്നതോടെ കുടുംബങ്ങളും പട്ടിണിയിലായി.പരമ്പരാഗതമായി കായലിൽ നിന്നു ലഭിച്ചുകൊണ്ടിരുന്ന ചെമ്മീനിന്റെ ലഭ്യതയും കുറഞ്ഞു. ഒട്ടേറെ മത്സ്യങ്ങൾക്ക് വംശ നാശവും സംഭവിച്ചു.പല മത്സ്യങ്ങളും ഇപ്പോൾ കായലിൽ കാണാനില്ല. കരിമീൻ, കണമ്പ് തുടങ്ങിയ മത്സ്യങ്ങൾ വല്ലപ്പോഴുമാണ് ലഭിക്കുന്നത്. കടുത്ത മാലിന്യം മൂലം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും പതിവു കാഴ്ചയായി. കായലുകളിലെ മലിനീകരണം മൂലം മത്സ്യപ്പാടങ്ങളിലും മത്സ്യങ്ങൾ ചത്തു പൊങ്ങുന്നുണ്ട്.

പ്രതിസന്ധിയിൽ മത്സ്യമേഖല

മീൻ കിട്ടാതെ വരുന്നതും കടൽക്ഷോഭവും ഇന്ധനവില കൂടുന്നതുമെല്ലാം മത്സ്യമേഖലയെ തളർത്തുകയാണ്. കടലിൽ പോയാൽ ചെലവിനും, ഇന്ധനത്തിനും ആവശ്യമായ കാശിനു പോലും മീന്‍ ലഭിക്കാത്ത അവസ്ഥയായതോടെ തൊഴിലാളി കുടുംബങ്ങളും അരപ്പട്ടിണിയിലാണ്. ട്രോളിംഗ് നിരോധനം ജൂൺ ആദ്യം തന്നെ ആരംഭിക്കുമെന്നാണ് പറയുന്നത്. മത്സ്യതൊഴിലാളികളുടെ പ്രതിസന്ധികൾ പരിഹരിക്കാൻ പ്രത്യേക പാക്കേജ് തന്നെയുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.

TAGS: KERALA, FISHING, LATEST NEWS IN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.