കിഴക്കമ്പലം: വ്യാജ ട്രേഡിംഗ് ആപ്പിന്റെ മറവിൽ പണംതട്ടിയ ഗുജറാത്ത് സൂററ്റ് മംഗൽ മൂർത്തി അപ്പാർട്ട്‌മെന്റ്‌സിൽ റീട്ടെൻ കീർത്ത്ഭായി ഹക്കാനിയെ (34) തടിയിട്ടപറമ്പ് പൊലീസ് ഗുജറാത്തിൽനിന്ന് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം മുറിവിലങ്ങ് സ്വദേശിയുടെ 7.80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പൊലീസ് പറയുന്നത്: സമൂഹമാദ്ധ്യമം വഴിയുള്ള പരിചയത്തിൽ ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻലാഭം വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. പ്രതി അയച്ചുകൊടുത്ത ആപ്പ് വഴിയായിരുന്നു സാമ്പത്തിക ഇടപാടുകൾ. ഫെബ്രുവരി
17 മുതൽ മാർച്ച് 7 വരെയുള്ള തീയതികളിൽ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. തുടർന്ന് ആപ്പിന്റെ വാലറ്റിൽ കണ്ട ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പ്രതി കമ്മീഷൻ ആവശ്യപ്പെട്ടതോടെ തട്ടിപ്പാണെന്ന് മനസിലാക്കിയത്. തുടർന്ന് പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ അന്വേഷണസംഘം സൂററ്റിൽ ഒരാഴ്ച വേഷംമാറി താമസിച്ചു. സമ്പന്നർ താമസിക്കുന്ന അപ്പാർട്ട്‌മെന്റിലായിരുന്നു പ്രതിയുടെ താമസം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിന്തുടർന്നാണ് കീഴടക്കിയത്. തുക ഗുജറാത്ത് സൂറത്തിലുള്ള ബാങ്കിന്റെ പ്രതിയുടെ പേരുള്ള അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തി.
എ.എസ്.പി ശക്തിസിംഗ് ആര്യ, ഇൻസ്‌പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐ എ.എച്ച്. അജിമോൻ, സീനിയർ സി.പി.ഒ കെ.കെ. ഷിബു, സി.പി.ഒമാരായ മിഥുൻ മോഹൻ, കെ. വിനോദ് , സൈബർ സെൽ ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |