ചെറുകിടക്കാർ വിപണിയിൽ നിന്ന് പിൻമാറുന്നു
കൊച്ചി: ആഗോള വ്യാപാര യുദ്ധം വിപണിയിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ചതോടെ ആഭ്യന്തര നിക്ഷേപകർക്ക് ആവേശം നഷ്‌ടമാകുന്നു. ഡൊണാൾഡ് ട്രംപ് തുടക്കമിട്ട തീരുവ യുദ്ധം ഓഹരി വിപണിയിൽ തുടർച്ചയായി ചാഞ്ചാട്ടം സൃഷ്‌ടിച്ചതോടെ നിക്ഷേപകർക്ക് രണ്ട് മാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണുണ്ടായത്. അപ്രതീക്ഷിതമായ കയറ്റിറക്കങ്ങൾ നിക്ഷേപകർക്ക് വിപണിയിലുള്ള വിശ്വാസം നഷ്‌ടമാക്കിയെന്ന് ബ്രോക്കർമാർ പറയുന്നു. ട്രംപ് തീരുവ പ്രഖ്യാപിക്കുമ്പോഴും തീരുമാനം മരവിപ്പിക്കുമ്പോഴും മുൻപൊരിക്കലുമില്ലാത്ത വിധം കുതിപ്പും ഇടിവുമാണ് ഓഹരി വിലകളിലുണ്ടായത്. ഇതോടെയാണ് റീട്ടെയിൽ നിക്ഷേപകരുടെ പണമൊഴുക്കിൽ ഗണ്യമായ കുറവുണ്ടായത്.
നേരിട്ടുള്ള നിക്ഷേപങ്ങളിലും മ്യൂച്വൽ ഫണ്ടുകൾ, സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പദ്ധതികൾ എന്നിവയിലേക്കുള്ള പണമൊഴുക്കിലും വൻ ഇടിവുണ്ടായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിപണിയിൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിൽ ഈയിടെ നിക്ഷേപം നടത്തിയവർക്കാണ് വലിയ തിരിച്ചടി നേരിട്ടത്.
എങ്കിലും പ്രതികൂല സാഹചര്യങ്ങൾക്കിടെയിലും മാർച്ചിൽ ചെറുകിട നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിലേക്ക് 25,082 കോടി രൂപയാണ് ഒഴുക്കിയത്. പതിനൊന്ന് മാസത്തിനിടെയിൽ ആഭ്യന്തര നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിൽ നടത്തിയ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. മാർച്ചിൽ സെൻസെക്സിൽ 5.7 ശതമാനവും നിഫ്‌റ്റിയിൽ 6.3 ശതമാനവും നേട്ടമുണ്ടായിരുന്നു.
എസ്.ഐ.പി നിക്ഷേപത്തിലും ഇടിവ്
സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലെ നിക്ഷേപം മാർച്ച് മാസത്തിൽ നാല് മാസത്തെ താഴ്ന്ന തലമായ 25,926 കോടി രൂപയിലെത്തി. അതേസമയം വ്യാപാര യുദ്ധത്തിന്റെ ആശങ്കകൾ ഇന്ത്യൻ വിപണിയിൽ കാര്യമായി ദൃശ്യമായില്ല. കഴിഞ്ഞ വർഷം ഇതേകാലയളവിനേക്കാൾ 31.85 ശതമാനം വർദ്ധന മാർച്ചിൽ എസ്.ഐ.പി നിക്ഷേപങ്ങളിലുണ്ടായി.
ചെറുകിട, ഇടത്തരം ഓഹരികൾക്ക് പ്രിയം
വിപണി കനത്ത വിൽപ്പന സമ്മർദ്ദം നേരിടുന്നതിനിടെയിലും റീട്ടെയിൽ നിക്ഷേപകർക്ക് ചെറുകിട, ഇട ത്തരം കമ്പനികളുടെ ഓഹരികളോട് പ്രിയമേറുന്നു. സ്മാൾ, മിഡ്‌കാപ്പുകളിലെ നിക്ഷേപം കുറയ്ക്കണമെന്ന വിദഗ്ദ്ധരുടെ നിർദേശം അവഗണിച്ചാണ് റീട്ടെയിൽ നിക്ഷേപകർ ഇവിടേക്ക് പണമൊഴുക്കുന്നത്. ചെറുകിട കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്കുള്ള നിക്ഷേപം മാർച്ചിൽ പത്ത് ശതമാനം ഉയർന്ന് 4,092 കോടി രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |