SignIn
Kerala Kaumudi Online
Tuesday, 13 May 2025 5.56 AM IST

പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പെൻഷൻ ഉണ്ട്, എന്നാൽ ഗവർണർക്ക് ഇല്ല; കാരണമെന്തെന്നോ?

Increase Font Size Decrease Font Size Print Page
governor

വിവിധ സംസ്ഥാനങ്ങളും ഗവർണർമാരുമായുള്ള പോര് മുറുകുന്നതിനിടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്നു മാസത്തിനകം ഗവർണർ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന സുപ്രീം കോടതി വിധി ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. പത്ത് ബില്ലുകൾ തന്നിഷ്ടപ്രകാരം നീണ്ടകാലത്തേക്ക് പിടിച്ചുവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. ഇതേ വിഷയത്തിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാരിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 200, 201 പ്രകാരം പ്രസിഡന്റിന്റെയും ഗവർണറുടെയും ചുമതലകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും സുപ്രീം കോടതി വ്യക്തമാക്കി. ജനാധിപത്യ സർക്കാരുകളുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ ഗവർണർമാർക്ക് വിവേചനാധികാരമില്ല. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുത്ത സർക്കാരിൽ ജനങ്ങൾക്കുള്ള പ്രതീക്ഷയും പാർലമെന്ററി ജനാധിപത്യത്തിന്റെ പാരമ്പര്യവും ഗവർണർ മാനിക്കണം. ഉയർന്ന ഭരണഘടനാ പദവി മാനിച്ച് ഗവർണർ സംസ്ഥാനത്തെ ജനങ്ങളുടെ ഇച്‌ഛയ്‌ക്കും ക്ഷേമത്തിനും പ്രഥമസ്ഥാനം നൽകാനും സംസ്ഥാന സംവിധാനവുമായി ആത്മാർത്ഥമായി യോജിച്ച് പ്രവർത്തിക്കാനും ബാധ്യസ്ഥനാണ്.

ഉന്നത ഭരണഘടനാ സ്ഥാനങ്ങൾ വഹിക്കുന്നവർ ഭരണഘടനയുടെ മൂല്യങ്ങളാൽ നയിക്കപ്പെടണം. ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ, അത് മോശമാകും. ഗവർണർ രാഷ്‌‌ട്രീയമായ കലർപ്പില്ലാതെ സർക്കാരിന്റെ സുഹൃത്തും വഴികാട്ടിയും തത്ത്വ ചിന്തകനുമായി പ്രവർത്തിച്ച് സത്യപ്രതിജ്ഞയുടെ പവിത്രത കാക്കണമെന്നും വിധി ന്യായത്തിൽ സുപ്രീം കോടതി വ്യക്തമാക്കി.

ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ഗവർണർ പദവി സ്ഥാപിതമാകുന്നത്. 1858ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ടിനുശേഷം, ബ്രിട്ടീഷ് ഭരണകൂടത്തെ സേവിച്ചുകൊണ്ട് ഗവർണർ ജനറലിന്റെ അധികാരത്തിൻ കീഴിലായിരുന്നു ഗവർണർമാർ പ്രവർത്തിച്ചിരുന്നത്. 1935ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് പ്രവിശ്യാ സ്വയംഭരണം അനുവദിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ വീറ്റോ ചെയ്യാനുള്ള അധികാരം തുടങ്ങി ഗവർണർക്ക് ഗണ്യമായ വിവേചനാധികാരം നിലനിർത്തി.

സ്വാതന്ത്ര്യാനന്തര‌മാണ് ഗവർണറുടെ അധികാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. കോമൺ‌വെൽത്ത് ഒഫ് ഇന്ത്യ ബിൽ (1925), നെഹ്‌റു റിപ്പോർട്ട് (1928), ഹിന്ദുസ്ഥാൻ ഫ്രീ സ്റ്റേറ്റ് കോൺസ്റ്റിറ്റ്യൂഷൻ എന്നിവയുൾപ്പെടെയുള്ള ആദ്യകാല നിർദ്ദേശങ്ങൾ, ഗവർണറുടെ സ്ഥാനം നിലനിർത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നവയായിരുന്നു. എന്നാൽ ജനാധിപത്യ ചട്ടക്കൂടിന് കീഴിലായിരിക്കണമെന്നും ഈ നിർദേശങ്ങൾ ചൂണ്ടിക്കാട്ടി. ആദ്യകാലങ്ങളിൽ ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങൾ ഗവർണർമാരോട് ചായ്‌വുള്ളവരായിരുന്നു. പിന്നീട് കേന്ദ്രത്തിന്റെ പ്രതിനിധിയായി ചില സംസ്ഥാനങ്ങളിലെ ഗവർണർമാർ പ്രവർത്തിച്ചുതുടങ്ങിയതോടെ സംസ്ഥാന സർക്കാരുകളുമായി അസ്വാരസ്യങ്ങളും ആരംഭിച്ചു.

ഇന്ന്, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, കേന്ദ്രത്തെ വിവരങ്ങൾ അറിയിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നിവയാണ് ഗവർണറുടെ ചുമതലകളായി നിർവചിക്കപ്പെടുന്നത്. അതേസമയം, ഔദ്യോഗിക പദവിയിലായിരിക്കുമ്പോൾ അധികാരവും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെങ്കിലും രാജ്യത്തെ മറ്റ് പദവികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വിരമിക്കലിന് ശേഷം ഗവർണർമാർക്ക് ലഭിക്കുന്നില്ല.

3.5 ലക്ഷം രൂപയാണ് ഗവർണർമാരുടെ മാസവേതനം. രാജ്യത്ത് ഏറ്റവും ഉയർന്ന വേതനം വാങ്ങുന്നവരിൽ പ്രസിഡന്റിന് തൊട്ടുപിന്നിലാണ്. ഔദ്യോഗിക വസതി, വാഹനം, മറ്റ് അലവൻസുകൾ എന്നിവയും ഗവർണർമാർക്ക് ലഭിക്കുന്നു. എന്നാൽ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും വിരമിക്കലിനുശേഷം പെൻഷൻ ലഭിക്കുമ്പോൾ ഭരണഘടനാ പ്രകാരം സംസ്ഥാനങ്ങളുടെ തലവനായ ഗവർണർക്ക് വിരമിക്കലിനുശേഷം പെൻഷൻ ഇല്ല. 1982ലെ ഗവർണേഴ്‌സ് ആക്‌ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചികിത്സകൾക്കുള്ള മെഡിക്കൽ കവറേജ് മാത്രമാണ് വിരമിക്കലിനുശേഷം ലഭിക്കുന്ന ഏക ആനുകൂല്യം.

ഗവർണറുടെ പെൻഷൻ എന്ന വിഷയത്തിലെ ചർച്ചകൾ പുതിയ കാര്യമല്ല. 2008ൽ, മുൻ ഗവർണർമാർക്കായി പെൻഷൻ വ്യവസ്ഥ അവതരിപ്പിക്കാൻ കേന്ദ്രം ശ്രമിച്ചെങ്കിലും സംസ്ഥാനങ്ങളുമായി സമവായത്തിലെത്താൻ കഴിഞ്ഞില്ല. 2012ൽ അന്നത്തെ ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ ലോക്‌സഭയിൽ ഗവർണർ ഭേദഗതി ബിൽ അവതരിപ്പിച്ചതിന് പിന്നാലെ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരുന്നു. വിരമിക്കുന്ന ഗവർണർക്ക് പ്രതിമാസം 1.1 ലക്ഷം രൂപ അലവൻസും, 25,000 രൂപ ശമ്പളം ലഭിക്കുന്ന ഒരു പേഴ്‌സണൽ സ്റ്റാഫിന്റെ ആജീവനാന്ത സഹായവുമായിരുന്നു ബില്ലിൽ നിർദ്ദേശിച്ചിരുന്നത്. എന്നാൽ സംസ്ഥാനങ്ങൾ ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു. ഗവർണർമാർ കേന്ദ്രത്തിന്റെ ദൂതന്മാരായി സേവനമനുഷ്ഠിക്കുന്നതിനാൽ, അവരുടെ വിരമിക്കലിന് ശേഷമുള്ള ആനുകൂല്യങ്ങൾ സംസ്ഥാനങ്ങളുടെ ട്രഷറികളല്ല, മറിച്ച് കേന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാനങ്ങൾ വാദിച്ചത്. സംസ്ഥാനങ്ങളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതോടെ ബിൽ സ്തംഭിച്ചു. അതിനുശേഷം ഇന്നുവരെ ബിൽ വീണ്ടും അവതരിപ്പിച്ചിട്ടില്ല.

TAGS: GOVERNOR, PENSION, PENSION FOR INDIAN GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.