ലക്‌നൗ: ഉത്തർപ്രദേശിൽ ഉത്ര മോഡൽ കൊലപാതകം. യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികിലായി പാമ്പിനെ കൊണ്ടുവന്നിട്ടു. മീററ്റിലാണ് സംഭവം നടന്നത്. അമിത് (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമിത്തിന്റെ ഭാര്യ രവിത, കാമുകൻ അമർദീപ് എന്നിവർ അറസ്റ്റിലായി.
കൂലിത്തൊഴിലാളിയായ അമിത് ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിനുശേഷം ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. ഉറക്കത്തിനിടെ രവിത അമിത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹത്തിനരികിലായി ഒരു പാമ്പിനെ കൊണ്ടുവന്നിടുകയും ചെയ്തു. തുടർന്ന് അമിത് പാമ്പുകടിയേറ്റ് മരിച്ചെന്ന് നാട്ടുകാരോട് പറഞ്ഞു. നാട്ടുകാർ എത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് അമിത് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ രവിതയും അമർദീപും അറസ്റ്റിലാവുകയായിരുന്നു.
കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറിൽ ദുപ്പട്ട ഉപയോഗിച്ച് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനുശേഷം കാമുകന്റെ സഹായത്തോടെ യുവതി മൃതദേഹം ഉപേക്ഷിച്ചതിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. രവീണ (32), കാമുകൻ സുരേഷ് എന്നിവർ ചേർന്ന് പ്രവീൺ (35) എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്.
ഒന്നരവർഷം മുൻപ് രവീണയും സുരേഷും ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ഒരുമിച്ച് വീഡിയോയകൾ നിർമിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാൻ തുടങ്ങി. ഡാൻസ് റീലുകളും ഷോർട്ട് വീഡിയോകളുമാണ് രവീണ പങ്കുവച്ചിരുന്നത്. 34,000 ഫോളോവേഴ്‌സും രവീണക്കുണ്ടായിരുന്നു. രവീണ സുരേഷുമൊത്ത് വീഡിയോകൾ ചെയ്യുന്നത് പ്രവീണും കുടുംബവും എതിർത്തിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും വഴക്കിടാറുമുണ്ടായിരുന്നു. കഴിഞ്ഞ മാർച്ച് 25ന് വീട്ടിലെത്തിയ പ്രവീൺ ഭാര്യയെയും സുരേഷിനെയും അനുചിതമായ സാഹചര്യത്തിൽ കണ്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |