ചെന്നൈ സൂപ്പര് കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റൻ എംഎസ് ധോണി ബ്ലൂസ്മാർട്ട് എന്ന ഗ്രീന് മൊബിലിറ്റി സ്റ്റാർട്ടപ്പിൽ പണം നിക്ഷേപിച്ചതിൽ വലിയ നഷ്ടമുണ്ടാകും. ഇതിന്റെ സ്ഥാപകർ സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിക്കപ്പെടുകയും കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തതിനെത്തുടർന്ന് ബ്ലൂസ്മാർട്ട് ഡൽഹി എൻസിആർ, മുംബയ്, മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിലെ ക്യാബ് സേവനവും നിർത്തലാക്കി.
'ബ്ലൂസ്മാർട്ട് അപ്ലിക്കേഷനിലെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു' എന്ന് കാണിച്ച് ഏപ്രിൽ 17 ന് കമ്പനി ഉപഭോക്താക്കൾക്ക് ഇമെയിൽ അയച്ചിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഗ്രീൻ മൊബിലിറ്റി സ്റ്റാർട്ടപ്പ് 2018 ലാണ് ആരംഭിച്ചത്. വളരെപ്പെട്ടെന്ന് തന്നെ ജനപ്രിയമാവുകയും ചെയ്തു.
നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഇതിൽ പണം നിക്ഷേപിക്കുകയും ചെയ്തു. നിക്ഷേപകരിൽ നിന്ന് കമ്പനി 4,100 കോടിയിലധികം സമാഹരിച്ചതായി റിപ്പോർട്ടുണ്ട്. പക്ഷേ ഇപ്പോൾ കാര്യങ്ങൾ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോൺ, വ്യവസായി സഞ്ജീവ് ബജാജ് അടക്കമുള്ളവർ പണം നിക്ഷേപിച്ചിട്ടുണ്ട്.
ജെൻസോൾ എഞ്ചിനീയറിംഗ് കമ്പനിയുടെ പ്രമോട്ടർമാരായ ബ്ലൂസ്മാർട്ടിന്റെ സഹസ്ഥാപകർ അൻമോൽ സിംഗ് ജഗ്ഗി, പുനിത് സിംഗ് ജഗ്ഗി എന്നിവർ കമ്പനിയുടെ പേരിൽ എടുത്ത വായ്പ തുക ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. റെസിഡൻഷ്യൽ ഫ്ളാറ്റുകൾ, യാത്ര തുടങ്ങിയ ആഡംബര വസ്തുക്കൾക്കായി അവർ 260 കോടിയിലധികം ചെലവഴിച്ചതായാണ് റിപ്പോർട്ട്. ബ്ലൂസ്മാർട്ടിൽ ജഗ്ഗി ബ്രദേഴ്സിന് 33 ശതമാനം ഓഹരിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |