ആലപ്പുഴ: ആലപ്പുഴയിൽ രണ്ടു കോടിയിലേറെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ മുഖ്യപ്രതി തസ്ളിമയുമായി സിനിമാ നടൻമാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമുള്ള ബന്ധം തേടി എക്സൈസ്.
തസ്ളിമയുടെ ഫോൺകോൾ ലിസ്റ്റിൽ ഷൈനും ശ്രീനാഥും ഉൾപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആലപ്പുഴ എക്സൈസ് അസി. കമ്മിഷണർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. കേസിൽ തസ്ളിമയെയും ഭർത്താവ് സുൽത്താനെയും കൂട്ടുപ്രതി ഫിറോസിനെയും നാളെ മുതൽ മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതോടെ താരങ്ങളുടെ ലഹരിമാഫിയ ബന്ധത്തിന് ഉത്തരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. തസ്ളിമയുടെ ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഷൈനിന്റെ പേര് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കോൺടാക്ട് ലിസ്റ്റ് പരിശോധിച്ചാണ് ഇത് സിനിമാതാരമാണെന്ന് ഉറപ്പാക്കിയത്.
സിനിമാരംഗത്ത് എക്സ്ട്ര നടിയായും മറ്റും പ്രവർത്തിച്ചിരുന്ന തസ്ളിമയുമായി സിനിമാ സൗഹൃദം മാത്രമാണോ ലഹരി, സാമ്പത്തിക ഇടപാടുകളുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തതവരേണ്ടത്. തസ്ളിമ കൊച്ചിയിൽ തങ്ങിയ ഫ്ലാറ്റുകളിലെയും ഹോട്ടലുകളിലെയും സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച സംഘം സന്ദർശകരെ തിരിച്ചറിയാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതികളെ ഒരുമിച്ചും അല്ലാതെയും ചോദ്യം ചെയ്യാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |