കൊച്ചി: എത്ര വിദഗ്ദ്ധമായി തെളിവുകൾ ഒളിപ്പിച്ചാലും ഒരാളുടെ മുടിയിൽ തെളിയും അയാളുടെ ലഹരി ഉപയോഗത്തിന്റെ ജാതകം. ഇതിനായി ഉപയോഗിക്കുന്നത് ജി.സി-എം.എസ് (ഗ്യാസ് ക്രോമാറ്റോഗ്രാഫി മാസ് സ്പെട്രോമെട്രി),എൽ.സി-എം.എസ് (ലിക്വിഡ് ക്രോമാറ്റോഗ്രാഫി മാസ് സ്പെട്രോമെട്രി) എന്നീ രീതികളിൽ ഒന്നാണ്.
തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബിലും കൊച്ചി,തൃശൂർ,കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ലാബുകളിലും ജി.സി-എം.എസ് യന്ത്രങ്ങളുണ്ട്. ഒന്നേകാൽ കോടി രൂപയാണ് വില. കൂടുതൽ ആധുനികമായ എൽ.സി-എം.എസ് യന്ത്രത്തിന് ഇതിലും വിലയേറും. എം.ഡി.എം.എ പോലെയുള്ള രാസലഹരികൾ വ്യാപകമായതോടെയാണ് ഏതാനും വർഷം മുമ്പ് ഇത്തരം ആധുനിക ഉപകരണങ്ങൾ വാങ്ങിയത്. ലഹരി ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്നയാളുടെ 50 മില്ലിഗ്രാം മുടി മാത്രമാണ് പരിശോധനയ്ക്ക് ആവശ്യം.
ദഹനപ്രക്രിയയിലൂടെ ശരീരത്തിലെത്തുന്ന വിവിധതരം ഘടകങ്ങൾ രക്തത്തിലും മൂത്രത്തിലും മാത്രമല്ല, തലമുടിയിലും അടിയും. അധികകാലം നീണ്ട് നിൽക്കാത്തതിനാൽ പലപ്പോഴും രക്ത,മൂത്ര,സ്വാബ് പരിശോധനകളിൽ ലഹരിസാന്നിദ്ധ്യം സ്ഥിരീകരിക്കാൻ സാധിക്കില്ല. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെങ്കിൽ രണ്ടുവർഷം മുമ്പ് ഉപയോഗിച്ച ലഹരിയുടെ സാന്നിദ്ധ്യം പോലും മുടി പരിശോധനയിൽ കണ്ടെത്താനാകും. ഏത് ലഹരിയാണെന്നും തിരിച്ചറിയാം. കോടതികളിൽ ഇവ തെളിവായി സ്വീകരിക്കുന്നതിനാൽ ഊരിപ്പോകാനാകില്ല. അതേസമയം നഖപരിശോധനയിൽ ലഹരിസാന്നിദ്ധ്യം കണ്ടെത്താൻ സാധിക്കില്ലെന്ന് ഫോറൻസിക് വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |